ദില്ലി : ആസിഡ് ആക്രമണ കേസുകളില്‍ അസാധാരണ ശിക്ഷാ നടപടികൾ വേണമെന്ന് സുപ്രീം കോടതി. ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. അക്രമിയുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം നൽകിക്കൂടേയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. നിയമത്തിനതീതമായി അസാധാരണ ശിക്ഷാ നടപടികൾ വേണം, നിയമനിര്‍മാണം ആവശ്യമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 2009ൽ ആസിഡ് ആക്രമണത്തിന് ഇരയായ ഷഹീൻ മാലിക് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. 16 വർഷമായി താൻ നീതിക്കായി പോരാടുകയാണെന്നും എന്നാൽ കീഴ്ക്കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടുവെന്നും ഷഹീൻ കോടതിയെ അറിയിച്ചു.
ഹൈക്കോടതിയിൽ കേസ് വാദിക്കാൻ ഏറ്റവും മികച്ച അഭിഭാഷകനെ ഉറപ്പാക്കുമെന്ന് ചീഫ് ജസ്റ്റിസ് അവർക്ക് ഉറപ്പുനൽകി. നിലവിൽ നൽകുന്ന കുറഞ്ഞ തുകയായ മൂന്ന് ലക്ഷം രൂപ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ചികിത്സയ്ക്കും പുനരധിവാസത്തിനും ഒന്നുമാകില്ലെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ എല്ലാ ഹൈക്കോടതികളോടും ആസിഡ് ആക്രമണങ്ങള്‍ സംബന്ധിച്ച കേസുകളുടെ കണക്ക് നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. കണക്ക് നല്‍കാത്ത ഹൈക്കോടതികളോട് എത്രയും വേഗം നല്‍കാനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.





























