ഡൽഹി: വിവാഹമോചനക്കേസുകളിൽ ഭർത്താവിന്റെ തൊഴിൽദാതാവിനെ വലിച്ചിഴയ്ക്കുന്നതിനെതിരെ സുപ്രീം കോടതി. ദാമ്പത്യ തർക്കങ്ങൾക്കിടയിൽ ഭർത്താവിന്റെ തൊഴിൽദാതാവിന് ഭാര്യ കത്തയയ്ക്കുന്നതിലാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ആശങ്കയറിയിച്ചത്. ഇത്തരം നീക്കങ്ങൾ ഭർത്താവിന് ജോലി നഷ്ടപ്പെടുന്നതിലേക്കും, അത് വഴി ജീവനാംശം ലഭിക്കുന്നതിനെയടക്കം പ്രതികൂലമായി ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. ഭർത്താവിന്റെ സുഹൃത്ത് തനിക്കെതിരെ ഫയൽ ചെയ്ത മാനനഷ്ടക്കേസിന്റെ വിചാരണ അസമിൽനിന്ന് ഉത്തർപ്രദേശിലെ ഗാസിയാബാദിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഈ നിരീക്ഷണം.
ഭർത്താവുമായുള്ള മറ്റ് കേസുകളുടെ വിചാരണ ഗാസിയാബാദിലാണ് നടക്കുന്നതെന്നതിനാൽ മാനനഷ്ടക്കേസും അങ്ങോട്ടേക്ക് മാറ്റണമെന്നായിരുന്നു യുവതിയുടെ ആവശ്യം. വ്യോമസേനയിൽ ഉദ്യോഗസ്ഥനായ തന്റെ ഭർത്താവ് സർവീസ് ചട്ടങ്ങൾ ലംഘിച്ച് സ്വകാര്യ ബിസിനസ് നടത്തുന്നുവെന്ന് കാണിച്ച് യുവതി വ്യോമസേന അധികൃതർക്ക് കത്തയച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് നാഗരത്നയുടെ പ്രതികരണം ഉണ്ടായത്. വിവാഹമോചനക്കേസുകൾക്കിടെ ഭർത്താവിന്റെ തൊഴിൽദാതാവിന് കത്തയക്കുന്നത് ഭാര്യയ്ക്ക് ചെയ്യാനാകുന്ന ഏറ്റവും മോശം കാര്യങ്ങളിൽ ഒന്നാണെന്നും, ഇത് അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെടാൻ ഇടയാക്കുമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. അതേസമയം, താനും സഹോദരനും വ്യോമസേനയുടെ ഹെൽമറ്റ് മോഷ്ടിച്ചുവെന്ന് കാണിച്ച് ഭർത്താവ് തനിക്കെതിരെ വ്യാജ പരാതി നൽകിയതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ബിസിനസ് കാര്യങ്ങൾ അധികൃതരെ അറിയിക്കേണ്ടി വന്നതെന്ന് ഭാര്യ കോടതിയിൽ വാദിച്ചു.





























