ന്യൂഡൽഹി : രാജ്യത്തെ എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്കായി നടപ്പാതകൾ നിർബന്ധമാക്കണമെന്ന് കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി സുപ്രീം കോടതി. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. പൊതുറോഡുകളിലെ നടപ്പാതകളിലൂടെ തടസ്സമില്ലാതെ നടക്കുന്നത് പൗരന്റെ മൗലികാവകാശമാണെന്നും അതിനാൽ സുരക്ഷിതവും തടസ്സരഹിതവുമായ നടപ്പാതകൾ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി.
റോഡിൽ വാഹനങ്ങൾ പെരുകുന്നതും, അവയുടെ സുഗമമായ യാത്രയും ചൂണ്ടിക്കാണിച്ച് കാൽനടയാത്രക്കാരുടെ അവകാശങ്ങൾ ഇല്ലാതാക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. പൗരന്മാർക്ക് തടസമില്ലാതെ, അപകടമില്ലാതെ നടക്കാനുള്ള സൗകര്യം അധികൃതർ ഒരുക്കണം. കാൽനടയാത്രക്കാരുടെ സുരക്ഷ ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് കോടതി വ്യക്തമാക്കി. നമ്മുടെ രാജ്യത്തെ നടപ്പാതകൾ കേവലം കോൺക്രീറ്റ് കട്ടകൾ മാത്രമാകരുതെന്നും അവ ഭിന്നശേഷിക്കാർക്ക് കൂടി എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഭിന്നശേഷി സൗഹൃദമായി നിർമ്മിക്കണമെന്നും കോടതി നിർദേശം നൽകി. രാജ്യത്ത് ഇനി നിർമ്മിക്കുന്ന എല്ലാ റോഡുകളിലും നടപ്പാതകൾ അനിവാര്യമാക്കണമെന്നും നിലവിലുള്ള നടപ്പാതകളിലെ കൈയേറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിക്കണമെന്നും കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.





























