ന്യൂഡൽഹി : മുനമ്ബത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്‌തു. ഹൈക്കോടതി വിധിക്ക് മുമ്ബുള്ള തല്‍സ്ഥിതി തുടരണമെന്ന് നിർദേശിച്ചു. വിഷയം കോഴിക്കോട്ടെ വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കുമ്ബോള്‍, ഹൈക്കോടതിക്ക് എങ്ങനെ ഭൂമിയുടെ സ്വഭാവം നിർണയിക്കാൻ കഴിയുമെന്ന് കോടതി ആശ്ചര്യം പ്രകടിപ്പിച്ചു.
ഹൈക്കോടതിയില്‍ വന്നത് ജുഡിഷ്യല്‍ കമ്മിഷനെ നിയമിച്ചതുമായി ബന്ധപ്പെട്ട റിട്ട് ഹർജിയാണ്. അതു നിലനില്‍ക്കുമോ ഇല്ലയോ എന്നതില്‍ തീരുമാനമെടുത്ത് അവിടെ നിർത്തണമായിരുന്നു. അധികാരപരിധി കടന്ന് മുന്നോട്ടു പോയി. വിഷയം വിശദമായി പരിശോധിക്കുമെന്ന് ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്ജല്‍ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിധിയെ അപ്പീല്‍ മുഖേന സംസ്ഥാന സർക്കാർ ചോദ്യം ചെയ്യണമായിരുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
മുനമ്ബത്തെ ഭൂമിയെ സംബന്ധിച്ച് അന്വേഷിക്കാൻ റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ജുഡിഷ്യല്‍ കമ്മിഷനായി സംസ്ഥാന സർക്കാർ നിയോഗിച്ചതിനെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചിരുന്നു. ആ നടപടി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. പ്രവർത്തനം തുടരാം. കേരള വഖഫ് സംരക്ഷണ വേദി, ടി.എം. അബ്‌ദുള്‍ സലാം എന്നിവർ സമർപ്പിച്ച ഹർജികളാണ് പരിഗണിച്ചത്. സംസ്ഥാന സർക്കാർ, ജുഡിഷ്യല്‍ അന്വേഷണ കമ്മിഷൻ, സംസ്ഥാന വഖഫ് ബോർഡ്, ഫറൂഖ് കോളേജ് മാനേജിംഗ് കമ്മിറ്റി എന്നിവരടക്കം എതിർകക്ഷികള്‍ക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ജനുവരി അവസാനയാഴ്ച വാദം കേള്‍ക്കും.





























