ന്യൂഡൽഹി: കൊവിഡ് കാലത്ത് ജീവൻ നഷ്ടമായ സ്വകാര്യ ക്ലിനിക്കുകളിലെയടക്കം ഡോക്‌ടമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തതിൽ ശക്തമായ നിരീക്ഷണവുമായി സുപ്രീം കോടതി. ‘ഡോക്ടർമാരെ കരുതാതിരിക്കുകയും അവർക്ക് വേണ്ടി നിലകൊള്ളാതിരിക്കുകയും ചെയ്താൽ സമൂഹം നമുക്ക് മാപ്പ് തരില്ല,’ – എന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചാണ് കേസിൽ വാദം കേട്ടത്.
സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ ലാഭത്തിനായി പ്രവർത്തിക്കുന്നവരെന്ന ഭാഗം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ആരോഗ്യപ്രവർത്തകരുടെ ആശ്രിതർക്ക് ഇൻഷുറൻസ് തുക ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകി. കമ്പനികൾക്ക് മേൽ സർക്കാർ സമ്മർദം ചെലുത്തണമെന്നും ആരോഗ്യപ്രവർത്തകരെല്ലാം മരിച്ചത് കൊവിഡിനെതിരായ പോരാട്ടത്തിലാണെന്ന കാര്യം വിസ്മരിക്കരുതെന്നും പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടി.






























