കൊച്ചി: കൊച്ചിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സൂരജ് ലാമയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. കളമശ്ശേരി ശ്മാശനത്തിൽ വിശ്വാസപ്രകാരം സംസ്ക്കരിക്കുമെന്നാണ് സൂചന. മൃതദേഹം ലാമയുടേതെന്ന് സ്ഥിരീകരിക്കുന്ന ഡിഎന്‍എ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കുവൈറ്റ് മദ്യ ദുരന്തത്തിൽ ഇരയായി ഓർമ്മശക്തി നഷ്ടപ്പെട്ടാണ് ലാമ കേരളത്തിലെത്തിയത്. കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെടുകയായിരുന്നു. രണ്ടുമാസത്തിനുശേഷമാണ് ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നത്. ഇത് സംഭവിച്ചത് കേരളത്തിലാണ് എന്നതാണ് തന്നെ നിരാശപ്പെടുത്തുന്നതെന്ന് ലാമയുടെ മകൻ സാൻടൻ ലാമ പ്രതികരിച്ചു.
കേസില്‍ പോലീസ് ഹൈകോടതിയുടെ രൂക്ഷ വിമർശനം നേരിട്ടിരുന്നു. കേസ് എടുത്തിട്ടും ലാമയെ കണ്ടെത്താൻ പോലീസ് എന്ത് ചെയ്തു എന്ന് കോടതി ചോദിച്ചു. സംഭവത്തില്‍ ലജ്ജ തോന്നുന്നു എന്നും നെടുമ്പാശ്ശേരി എസ്എച്ചഒ തിങ്കളാഴ്ച ഹാജരാകണമെന്നും ഹൈക്കോടതി ഇന്നലെ ആവശ്യപ്പെട്ടു.





























