കൊല്ലൂർ: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി സകുടുംബം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. ഭാര്യ രാധിക, മക്കളായ മാധവ്, ഗോകുൽ, ഭാവ്‌നി, മരുമകൻ ശ്രേയസ് മോഹൻ എന്നിവർക്കൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിൽ നടന്ന നവചണ്ഡികാ ഹോമത്തിൽ സുരേഷ് ഗോപി പങ്കെടുത്തു. ഈ ചടങ്ങിനോടനുബന്ധിച്ച് ബെംഗളൂരു സ്വദേശിയായ പുരുഷോത്തം റെഡ്ഡി നൽകിയ 10 ടൺ ബസ്മതി അരി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ മൂകാംബികാ ദേവിക്ക് സമർപ്പിച്ചു. ദർശനത്തിന്റെയും ചടങ്ങിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് സുരേഷ് ഗോപി തന്റെ അനുഭവം പങ്കുവെച്ചു.
ലോകഗുരുവായ മൂകാംബികാ ദേവിയുടെ സന്നിധിയിൽ ഐശ്വര്യത്തിനും സമാധാനത്തിനുമായി നവചണ്ഡികാ ഹോമത്തിൽ പങ്കെടുക്കാൻ സാധിച്ചതിനെ അദ്ദേഹം വലിയ അനുഗ്രഹമായി വിശേഷിപ്പിച്ചു. ഇന്ത്യയുടെ ഐശ്വര്യത്തിനും ലോകനന്മയ്ക്കുമായി പ്രാർത്ഥിക്കണമെന്നും അദ്ദേഹം കുറിച്ചു. തൃശ്ശൂരിൽ നിന്നുള്ള എംപിയായ സുരേഷ് ഗോപി, മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ പെട്രോളിയം–പ്രകൃതിവാതക, ടൂറിസം സഹമന്ത്രിയായി പ്രവർത്തിച്ചുവരികയാണ്. ‘ജാനകി വി. വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നതാണ് അദ്ദേഹത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ‘ഒറ്റക്കൊമ്പൻ’ ആണ് പ്രദർശനത്തിനൊരുങ്ങുന്ന പുതിയ ചിത്രം.





























