കൃഷ്ണഗിരി: ബെംഗളൂരുവിലേക്കുള്ള സ്വകാര്യ ബസുകളിൽ കർശന പരിശോധനയുമായി തമിഴ്നാട് മോട്ടോർ വാഹനവകുപ്പ്. ചൊവ്വാഴ്ച പുലർച്ചെ മുതൽ നടന്ന പരിശോധനയിൽ 20-ലേറെ ബസുകൾക്കായി 25 ലക്ഷത്തോളം രൂപ പിഴ ചുമത്തി.വെല്ലൂർ ട്രാൻസ്പോർട്ട് ജോയിന്റ് കമ്മീഷണർ, ഹൊസൂർ ആർടിഒ എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണി മുതൽ ഹൊസൂരിലാണ് മിന്നൽ പരിശോധന നടന്നത്. കേരളത്തിൽനിന്നും തമിഴ്നാട്ടിലെ വിവിധജില്ലകളിൽനിന്നും പുതുച്ചേരിയിൽനിന്നും ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യബസുകളാണ് തടഞ്ഞുനിർത്തി പരിശോധിച്ചത്.
സ്വകാര്യ ബസ് ഓപ്പറേറ്റർമാർക്കെതിരേ പരാതി വർധിച്ച സാഹചര്യത്തിലായിരുന്നു മിന്നൽ പരിശോധന.പല ബസുകളും യാത്രക്കാരിൽനിന്ന് അമിത നിരക്ക് ഈടാക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. നികുതി വെട്ടിപ്പും കണ്ടെത്തി. ബസുകളുടെ പെർമിറ്റുകളും നികുതിയടച്ച രേഖകളും പരിശോധിച്ചു. തുടർന്നാണ് നിയമലംഘനം കണ്ടെത്തിയ വിവിധ ബസുകൾക്ക് പിഴ ചുമത്തിയത്. അവധിക്കാലത്ത് അമിതനിരക്ക് ഈടാക്കുന്ന ബസുകൾക്കെതിരേ നടപടി തുടരുമെന്നും വേണ്ടിവന്നാൽ ബസുകൾ പിടിച്ചെടുക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.































