കൊല്ലം: കൊല്ലത്ത് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തേവലക്കര സ്കൂളിലെ പ്രഥമാധ്യാപികക്ക് സസ്പെൻഷൻ. എച്ച് എസ് ഫോർ ബോയ്സ് തേവലക്കര സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുനാണ് ഇന്നലെ സ്കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ചത്. സംഭവത്തിൽ വിദ്യാഭ്യാസ ഉപഡയറക്‌ടർ ഉൾപ്പെടെ സ്ഥലം സന്ദർശിച്ച് അപകടത്തിന് വഴിതെളിച്ച സാഹചര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് സ്കൂളിലെ പ്രഥമാധ്യാപിക എസ് സുജയെ സസ്പെൻഡ് ചെയ്തത്. സ്‌കൂളിൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് പ്രഥമാധ്യാപികയായ എസ്. സുജയുടെ ഭാഗത്തു നിന്നും വീഴ്‌ച സംഭവിച്ചതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാൽ, അച്ചടക്ക നടപടി സ്വീകരിച്ച് റിപ്പോർട്ട് ചെയ്യാൻ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്‌ടർ മാനേജർക്ക് നിർദ്ദേശം നൽകിയിരിക്കുന്നു. സീനിയർ അധ്യാപികയായ ജി. മോളിക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്.
തേവലക്കരയില്‍ സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മിഥുന്റെ സ്‌കൂളും വീടും മന്ത്രിമാരായ വി ശിവന്‍കുട്ടിയും കെ എന്‍ ബാലഗോപാലും സന്ദര്‍ശിച്ചിരുന്നു. മിഥുന്റെ കുടുംബത്തിന് എത്രയും വേഗം വീട് നിര്‍മിച്ച് നല്‍കുമെന്നും ധനസഹായം ഇന്ന് തന്നെ നല്‍കുമെന്നും മന്ത്രിമാര്‍ പറഞ്ഞു. സംഭവത്തില്‍ മൂന്ന് അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചു. വൈദ്യുത വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്. പോലീസ് അന്വേഷണ റിപ്പോര്‍ട്ടും കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മൈനാഗപ്പള്ളി പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് ആണ് സ്‌കൂളിന് ഫിറ്റ്‌നസ് നല്‍കിയത്. അതേസമയം തേവലക്കരയിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുമ്പത്തിന് വൈദ്യുതി വകുപ്പ് മന്ത്രി പ്രഖ്യാപിച്ച 5 ലക്ഷം രൂപ ധന സഹായം കുടുംബത്തിന് കൈമാറി.





























