മുംബൈ : സാമൂഹിക മാധ്യമംവഴി സൗഹൃദംസ്ഥാപിച്ച പതിനെട്ടുകാരനൊപ്പം ജീവിക്കാൻ സ്വീഡനിൽനിന്ന് ഒളിച്ചോടിപ്പോന്ന പതിനാറുകാരിയെ മുംബൈ പോലീസ് രക്ഷിതാക്കളെ ഏൽപിച്ചു. സ്വീഡനിലെ ഇന്ത്യൻ വംശജരുടെ മകളെ നവംബർ 27 നാണ് കാണാതായത്. മുംബൈയിലുള്ള യുവാവുമായി മകൾക്ക് ഇൻസ്റ്റഗ്രാം വഴി സൗഹൃദമുള്ളതായി അറിയാവുന്ന വീട്ടുകാർ വിവരം പോലീസിനെ അറിയിച്ചു. സ്വീഡിഷ് അന്വേഷണ ഏജൻസി ഇന്റർപോൾ വഴി കുട്ടിയെ കാണാനില്ലെന്നു കാണിച്ചുള്ള യെല്ലോ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. സി.ബി.ഐ. വഴി ഡിസംബർ നാലിന് മുംബൈ പോലീസിന് ജാഗ്രതാ നിർദേശം ലഭിച്ചു.
മുംബൈയിലുള്ള യുവാവിന്റെ സുഹൃത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിരീക്ഷിച്ച പോലീസിന് പെൺകുട്ടി ഇവിടെയുണ്ടെന്ന സൂചന ലഭിച്ചു. യുവാവിനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ ട്രോംബെയിലെ ചീറ്റാ ക്യാമ്പ് മേഖലയിലെ ഫ്ളാറ്റിൽ പെൺകുട്ടിയുണ്ടെന്ന് വിവരം കിട്ടി. പെൺകുട്ടിയെ ഡോംഗ്രിയിലെ ശിശുക്ഷേമ സമിതി മന്ദിരത്തിലേക്ക് മാറ്റി. ഡൽഹിയിലെ സ്വീഡിഷ് എംബസി വഴി അച്ഛനെ വിവരം അറിയിച്ചു. വെള്ളിയാഴ്ച അച്ഛൻ മുംബൈയിലെത്തി മകളെ കൊണ്ടുപോവുകയും ചെയ്തു.
ഏതാനും മാസം മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനൊപ്പം കഴിയാനാണ് പെൺകുട്ടി ഇന്ത്യയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. വീട്ടുകാരറിയാതെ ആറു മാസത്തെ ടൂറിസ്റ്റ് വിസയെടുത്തായിരുന്നു വിമാന യാത്ര. സ്വീഡനിലെ നിയമമനുസരിച്ച് 15 വയസ്സ് കഴിഞ്ഞവർക്ക് സ്വന്തം ഇഷ്ടപ്രകാരം തനിച്ച് വിദേശയാത്ര നടത്താം. മുംബൈയിലെത്തി കൂട്ടുകാരനെ കണ്ടെങ്കിലും അവന്റെ മാതാപിതാക്കൾ പെൺകുട്ടിയെ വീട്ടിൽ കഴിയാൻ അനുവദിച്ചില്ല. ബന്ധുവായ ഒരു യുവതിയ്ക്കൊപ്പം ട്രോംബെയിലെ ഫ്ളാറ്റിൽ താമസിപ്പിച്ചു. യുവാവ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അവനെതിരേ പരാതി നൽകുന്നില്ലെന്നും പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. എൻജിനിയറിങ് വിദ്യാർഥിയായ യുവാവിന് പെൺകുട്ടിയെ ഉപദ്രവിക്കുകയെന്ന ഉദ്ദേശ്യമൊന്നുമില്ലായിരുന്നുവെന്ന് ബോധ്യമായതുകൊണ്ട് കേസെടുത്തിട്ടില്ലെന്ന് മുംബൈ ക്രൈംബ്രാഞ്ചിലെ ഓഫീസർ രവീന്ദ്ര സാലുംഖേ പറഞ്ഞു.





























