ഈ വർഷം ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണങ്ങളുടെ പട്ടിക പുറത്തുവിട്ട് മുൻനിര ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സ്വിഗി. ഇത്തവണയും ചിക്കൻ ബിരിയാണിയാണ് മുൻപിൽ. കഴിഞ്ഞ ആറ് വർഷങ്ങളായി തുടർച്ചയായി ബിരിയാണിയാണ് പട്ടികയിൽ ഒന്നാമത് നൽക്കുന്നത്. ഈ വർഷത്തെ കണക്ക് പ്രകാരം ഒരു മിനിറ്റിൽ 115 ബിരിയാണികളാണ് ഓർഡർ ചെയ്യപ്പെടുന്നത്.
കഴിഞ്ഞ വർഷം ഒരു മിനിറ്റിൽ 90 ബിരിയാണികളാണ് വിറ്റിരുന്നത്. ചിക്കൻ ബിരിയാണിയേക്കാൾ 4.3 മടങ്ങ് കുറവാണ് വെജ് ബിരിയാണി ഓർഡർ ചെയ്യുന്നതിന്റെ തോത്. കൊൽക്കത്ത, ചെന്നൈ, ഹൈജരാബാജ്, ലഖ്നൗ എന്നീ നഗരങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ബിരിയാണികൾ ഓർഡർ ചെയ്തിരിക്കുന്നത്.
മംബൈയിൽ ജനം ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത് ദാൽ കിച്ഡിയാണ്. ജയ്പൂർ ദാൽ ഫ്രൈയും, ഡൽഹി ദാൽ മഖ്നിയും ഓർഡർ ചെയ്തപ്പോൾ ബംഗളൂരുവിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് മസാല ദോശയ്ക്കായിരുന്നു. ഏറ്റവും കൂടുതൽ തവണ ഓർഡർ ചെയ്യപ്പെട്ട പലഹാരം സമൂസയാണ്. തൊട്ടുപിന്നാലെ പാവ് ഭാജിയാണ്. മധുരപലഹാരങ്ങളിൽ ഒന്നാം സ്ഥാലം ഗുലാബ് ജാമുണിനാണ്. രണ്ടാം സ്ഥാനം രസ്മലായിയും സ്വന്തമാക്കി.
































