കൊൽക്കത്ത : രവീന്ദ്രനാഥ് ടാഗോറിനെ കുറിച്ചുള്ള പരാമർശത്തിൽ കേന്ദ്രമന്ത്രി സുഭാഷ് സർകാർ വിവാദത്തിൽ. ടാഗോറിന് നിറം കുറവായതിനാൽ അദ്ദേഹത്തെ എടുക്കാൻ അമ്മ തയ്യാറായിരുന്നില്ലെന്നാണ് സുഭാഷ് സർകാർ പറഞ്ഞത്. ജാർഖണ്ഡിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവും പശ്ചിമ ബംഗാൾ ബി.ജെ.പി ഉപാധ്യക്ഷനുമാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയായ സുഭാഷ് സർകാർ.
ടാഗോറിന്റെ കുടുംബം വെളുത്ത നിറത്തിലുള്ളവരായിരുന്നു. വെളുത്ത നിറത്തിലുള്ളവർ രണ്ട് തരത്തിലുണ്ട്. ഒന്ന് ഇളം മഞ്ഞ ഷേഡ് നിറമുള്ളവർ, മറ്റൊന്ന് ചുവപ്പ് കലർന്ന നിറമുള്ളവർ. ഇതിൽ രണ്ടാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നതായിരുന്നു ടാഗോർ. അതുകൊണ്ട് തന്നെ ടാഗോറിനെ മടിയിലെടുക്കാൻ അദ്ദേഹത്തിന്റെ അമ്മ തയ്യാറായിരുന്നില്ല. അദ്ദേഹമാണ് ഇന്ത്യയ്ക്ക് വേണ്ടി ലോകം കീഴടക്കിയത്. അദ്ദേഹം പറഞ്ഞു.
വിശ്വഭാരതി സർവകലാശാലയിലെ പരിപാടിക്കിടെയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം. ബംഗാളി എഴുത്തുകാരനും നോബേൽ സമ്മാന ജേതാവുമായ രവീന്ദ്രനാഥ് ടാഗോർ സ്ഥാപിച്ച സർവകലാശാലയാണ് വിശ്വ ഭാരതി സർവകലാശാല. കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ഡാൽ രംഗത്തെത്തി. അവർക്ക് ടാഗോറിനെ കുറിച്ച് ഒന്നുമറിയില്ല. അതുകൊണ്ടാണ് അവർ ടാഗോറിനെ അപമാനിക്കുന്നത്. സുഭാഷ് സർകാരിന് ഇതൊക്കെ എങ്ങനെ അറിയാം? ടാഗോറിന് മുൻപ് ജീവിച്ചയാളാണോ അദ്ദേഹം? ഇത്തരം കാര്യങ്ങൾ കൊണ്ടാണ് ബി.ജെ.പി ഈ അവസ്ഥയിലായത്. അദ്ദേഹം പറഞ്ഞു.