കണ്ണൂർ : തളിപ്പറമ്പ് മണ്ഡലത്തിലെ ചരിത്രപരമായ അട്ടിമറി വിജയത്തിന് പിന്നാലെ നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ പരേതനായ സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി. ഭാര്യയോടൊപ്പമാണ് അദ്ദേഹം കണ്ണൂരിലെ കോടിയേരിയുടെ വീട്ടിലെത്തിയത്. കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ഇവരെ സ്വീകരിക്കുകയും വീട്ടിൽ ഒരുക്കിയിട്ടുള്ള കോടിയേരിയുടെ സ്മരണകൾ ഉണർത്തുന്ന ചെറിയ മ്യൂസിയം അദ്ദേഹം സന്ദർശിക്കുകയും ചെയ്തു.
പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ടി.കെ. ഗോവിന്ദന്റെ ഈ സന്ദർശനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ തളിപ്പറമ്പിൽ 56 വർഷത്തിന് ശേഷമാണ് പാർട്ടി ഇത്തരമൊരു തോൽവി നേരിടുന്നത്. കോടിയേരി ബാലകൃഷ്ണൻ ഉണ്ടായിരുന്നെങ്കിൽ പാർട്ടിക്ക് ഈ അവസ്ഥ വരില്ലായിരുന്നു എന്ന് ടി.കെ. ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നു. വ്യക്തിപരമായ സന്ദർശനമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നതെങ്കിലും ഇതിന് പിന്നിൽ വലിയ രാഷ്ട്രീയ സൂചനകളുണ്ടെന്നാണ് റിപ്പോർട്ട്.






























