ഡൽഹി : ദേശീയ തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് 14 വയസ്സുകാരിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ബാട്ടി മൈൻസ് വനത്തിനുള്ളിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ട് പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.പെൺകുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഈ അന്വേഷണത്തിനിടയിൽ മറ്റ് രണ്ട് കുട്ടികളെ കൂടി കാണാനില്ലെന്ന വിവരം പോലീസിന് ലഭിച്ചു. തുടർന്ന് ഈ കുട്ടികളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
കൊലപാതകത്തിന് കാരണം ചില തർക്കങ്ങളാണെന്ന് പോലീസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്ത ശേഷം ജുവനൈൽ ഹോമിലേക്ക് മാറ്റും. പെൺകുട്ടിയുടെ മൃതദേഹം നിലവിൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൊലപാതകം എങ്ങനെയാണ് നടന്നത് എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂ എന്ന് പോലീസ് അറിയിച്ചു.





























