പത്തനംതിട്ട: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തിന് ജില്ലയിൽ തുടക്കം. കോഴഞ്ചേരി താലൂക്കുതല പരാതി പരിഹാര അദാലത് ചൊവ്വാഴ്ച പത്തനംതിട്ടയിൽ നടന്നു. മന്ത്രിമാരായ പി. രാജീവും ജി.ആര്. അനിലും എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാനനിമിഷം പങ്കെടുത്തില്ല. ജില്ലയെ പ്രതിനിധാനം ചെയ്ത് വീണ ജോർജ് മാത്രമാണ് പങ്കെടുത്തത്. മൂന്ന് മന്ത്രിമാരുടെ സാന്നിധ്യം പ്രതീക്ഷിച്ച് വ്യത്യസ്ത പരാതികളുമായെത്തിയ നിരവധി പേർ നിരാശരായി മടങ്ങി. വ്യവസായ-ഭക്ഷ്യ മന്ത്രിമാർ കൈകാര്യം ചെയ്യുന്ന മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വൈകുന്നേരം വരെ ലക്ഷ്യമിട്ട അദാലത് ഉച്ചയോടെ അവസാനിപ്പിച്ചു.
ഇതിനിടെ പരാതികളുടെ എണ്ണം സംബന്ധിച്ച് മന്ത്രിയും കലക്ടറും വ്യത്യസ്തകണക്കുകളാണ് അവതരിപ്പിച്ചത്. ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാനുള്ള സര്‍ക്കാറിന്റെ വലിയ പരിശ്രമമാണ് കരുതലും കൈത്താങ്ങും അദാലത്തെന്ന് ഉദ്ഘാടനം നിർവഹിച്ച മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ ആറു താലൂക്കിലെയും അദാലത്തുകള്‍ പൂര്‍ത്തിയാക്കി 15 ദിവസത്തിനുശേഷം തുടര്‍നടപടിയുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലയില്‍ അവലോകന യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. കോഴഞ്ചേരി താലൂക്കുതല അദാലത്തില്‍ പരിഗണിച്ച 265 പരാതിയില്‍ 65 എണ്ണം പൂര്‍ണമായും തീര്‍പ്പാക്കി. 120 പരാതികള്‍ തീര്‍പ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി. ചൊവ്വാഴ്ച അദാലത്തിന് എത്തിയത് 185 പേരാണ്. ഇതില്‍ പരിഗണിക്കാന്‍ നിശ്ചയിച്ച 265 പരാതിയില്‍ ഉള്‍പ്പെട്ട 154 പേരും പുതിയതായി എത്തിയ 31 പേരും ഉള്‍പ്പെടുന്നു.
പുതുതായി ലഭിച്ച പരാതികളിലെല്ലാം 15 ദിവസത്തിനകം പരാതിക്കാർക്ക് റിപ്പോര്‍ട്ട് നല്‍കും. ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ്. 133 എണ്ണം. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 82 പരാതി ലഭിച്ചെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ കോഴഞ്ചേരി താലൂക്കില്‍ 375 പരാതിയാണ് ആകെ ലഭിച്ചതെന്നും ഇതിൽ 265 എണ്ണമാണ് പരിഗണിക്കാന്‍ സാധിക്കുന്നതെന്നും കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിച്ചു.പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ ടി. സക്കീര്‍ ഹുസൈന്, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍, എ.ഡി.എം ബി. രാധാകൃഷ്ണന്, ഡെപ്യൂട്ടി കലക്ടർമാരായ ടി.ജി. ഗോപകുമാര്‍, ബി. ജ്യോതി, അടൂര്‍ ആര്.ഡി.ഒ എ. തുളസീധരന്‍ പിള്ള, ജില്ലതല ഉദ്യോഗസ്ഥര്‍, വകുപ്പുതല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.