അഞ്ചല്‍: കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ വിജിലൻസ് പിടിയിലായി. പുനലൂര്‍ താലൂക്ക് സര്‍വേ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് സര്‍വേയര്‍ വി.ആര് മനോജ് ലാലിനെയാണ് കൊല്ലത്ത് നിന്നും എത്തിയ വിജിലന്‍സ് സംഘം പിടികൂടിയത്. മനോജ് ലാല്‍ അഞ്ചല്‍ മിനി സിവില്‍ സ്റ്റേഷനുള്ളില്‍ വച്ചാണ് പിടിയിലായത്. പുനലൂർ താലൂക്കില്‍ ഉള്‍പ്പെടുന്ന കരവാളൂർ സ്വദേശിയായ ജോൺസൺ എന്നയാള്‍ തന്റെ ബന്ധുവിന്റെ വസ്തു അളന്ന് തിരിക്കുന്നതുമായി ബന്ധപ്പെട്ട് താലൂക്ക് സർവേ ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. ഇത് ശരിയാക്കി നൽകുന്നതിന് മനോജ് ലാൽ ജോണ്‍സനോട് 5000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു.
വസ്തു അളക്കാനെത്തിയ ഉദ്യോഗസ്ഥന് ആദ്യം 1000 രൂപ ജോൺസൺ കൈക്കൂലി നൽകിയിരുന്നു. എന്നാൽ, തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 5000 രൂപ മനോജ് ലാൽ നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്ന്, ജോൺസൺ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സ് ആവശ്യപ്പെട്ടതനസുരിച്ചു ജോണ്സണ് തുക അഞ്ചല്‍ സിവില്‍ സ്റ്റേഷനില്‍ എത്തി കൈമാറാം എന്ന് മനോജ് ലാലിനെ അറിയിച്ചു. തുടര്‍ന്ന്, സിവില്‍ സ്റ്റേഷനില്‍ വച്ച് വിജിലന്‍സ് സംഘം നല്കിയ രണ്ടായിരം രൂപ മനോജ് ലാലിന് കൈമാറുകയും ഉടന്‍ വിജിലന്‍സ് പിടികൂടുകയുമായിരുന്നു. കൊല്ലം വിജിലൻസ് ഡിവൈഎസ്പി അബ്ദുൽ വഹാബ്, സിഐമാരായ ജോഷി, ജയകുമാർ, എസ്ഐമാരായ രാജേഷ്, സജീവ്, സുൽഫി, സിവിൽ പൊലീസ് ഓഫീസർമാരായ ദേവപാൽ, ഷിബു സക്കറിയ, സുനിൽ, ഗോപൻ, നവാസ്, അജീഷ്, ഗസറ്റഡ് ഓഫീസർമാരായ സി വിനോദ്, എച്ച്. ഷിജു എന്നിവരുടെ നേതൃത്യത്തിലാണ് മാനോജ് ലാലിനെ പിടികൂടിയത്.