കോന്നി : മലയാളനാടിന്റെ ഐശ്വര്യമായി നിലകൊള്ളുകയാണ് കല്ലേലിയിലെയും ചെങ്ങറയിലെയും തമിഴ് ആചാരങ്ങൾ പിൻതുടരുന്ന ക്ഷേത്രങ്ങൾ. ചെങ്ങറയിലെ വട്ടത്തറ അമ്മൻകോവിൽ, രണ്ടാംഡിവിഷൻ പാർവതി അമ്മൻകോവിൽ, കുറുമ്പറ്റി അമ്മൻകോവിൽ, കല്ലേലിയിലെ പുതുക്കാട് പാർവതി അമ്മൻകോവിൽ, തേയിലക്കാട് പാർവതി അമ്മൻകോവിൽ എന്നീക്ഷേത്രങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യത്യസ്തമാണ്. 120 വർഷങ്ങൾക്ക് മുൻപ് ഹാരിസൺസ് മലയാളം പ്ളാന്റേഷന്റെ എസ്‌റ്റേറ്റുകളിലെ തേയില കൃഷികൾക്കായി തമിഴ്‌നാട്ടിൽ നിന്ന് എത്തിയ തൊഴിലാളികളാണ് ക്ഷേത്രങ്ങൾ സ്ഥാപിച്ചത്.
കല്ലേലിയിലെ തേയിലക്കാട് അമ്മൻകോവിലിൽ കൊടിമര പ്രതിഷ്ഠയുണ്ട്. മാസത്തിലെ അവസാന വെള്ളിയാഴ്ച്ച പൊങ്കാല വഴിപാടും നടക്കും. വൈകീട്ടാണ് തമിഴ് ക്ഷേത്രങ്ങളിലെ പൂജ. ചെങ്ങറ രണ്ടാംഡിവിഷൻ അമ്മൻകോവിലിൽ അടുത്തിടെ അലങ്കാരഗോപുരം പണികഴിപ്പിച്ചു. ഡിസംബറിൽ എല്ലാക്ഷേത്രങ്ങളിലും അമ്മൻകുട ഉത്‌സവം ഉണ്ടാകും. ഉത്സവത്തിനുള്ള കലാപരിപാടി സംഘങ്ങളും മൈക്ക് സെറ്റും ചെണ്ടമേളവും പൂക്കളുമെല്ലാം തമിഴ്നാട്ടിൽ നിന്ന് എത്തും. മന്ത്രോച്ചാരണങ്ങളും തമിഴിൽ തന്നെ.
തമിഴ്‍നാട്ടിലെ ശങ്കരൻ കോവിൽ, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി എന്നിവിടങ്ങളിൽ നിന്ന് എത്തിയവരുടെ അഞ്ചാംതലമുറക്കാരാണ് ഇന്നുള്ളത്. ചെങ്ങറയിലെ അമ്മൻകോവിലുകളിലെ ഉത്സവത്തിന് രാത്രിയിൽ മലയാലപ്പുഴ ക്ഷേത്രത്തിന്റെ കാവൽ മലയായ കോട്ടമലയിലേക്ക് വെളിച്ചപ്പാടുകൾ തുള്ളിയുറഞ്ഞു പോകുന്ന പതിവ് ഇന്നുമുണ്ട്. ഉത്സവത്തിന് മൃഗബലിയും നടക്കും. തോട്ടങ്ങളിലെ പുതുതലമുറ വിദ്യാഭ്യാസം നേടി മറ്റുതൊഴിലുകൾ സ്വീകരിച്ചതോടെ തമിഴ് വംശജരുടെ എണ്ണവും കുറഞ്ഞു. 1500 റേഷൻകാർഡ് ഉടമകൾ വരെ തോട്ടങ്ങളിലെ റേഷൻകടകളിൽ ഒരുകാലത്തുണ്ടായിരുന്നു. ഇവരിൽ പലരും പിൽകാലത്ത് നാട്ടിൻപുറങ്ങളിൽ താമസമാക്കിയിട്ടുണ്ട്.