ചെന്നൈ: പ്രധാന ക്ഷേത്രങ്ങൾക്കുള്ളിൽ ക്യാമറയുള്ള മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നതിന് തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ഇന്ന് പ്രാബല്യത്തിൽ വന്നു. തമിഴ്നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്സ് വകുപ്പിന്റേതാണ് നടപടി. ശ്രീരംഗം, രാമേശ്വരം, പഴനി, തിരുച്ചെന്തൂർ തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങൾ ഉൾപ്പെടെ, ഹിന്ദു മത-ധർമ്മസ്ഥാപന വകുപ്പിന് കീഴിലുള്ള 52 പ്രധാന ക്ഷേത്രങ്ങളിൽ ആദ്യഘട്ടത്തിൽ ഇത് ബാധകമാകും. ക്ഷേത്രങ്ങളുടെ ശാന്തമായ അന്തരീക്ഷം സംരക്ഷിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ മുൻ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
മൊബൈൽ ഫോണുകൾ സൂക്ഷിക്കുന്നതിനായി ക്ഷേത്ര പ്രവേശന കവാടങ്ങളിൽ പ്രത്യേക കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഓരോ ഫോണിനും 5 രൂപ എന്ന നിരക്കിൽ ഏകീകൃത ടോക്കൺ ഫീസ് ഈടാക്കും. ഫോൺ നൽകുന്ന വ്യക്തിയുടെ ചിത്രം, ഫോണിന്റെ മോഡൽ, നമ്പർ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തും. ലഭിക്കുന്ന രസീത് പരിശോധിച്ചശേഷം മാത്രമേ ഫോൺ തിരികെ നൽകൂ. കാഞ്ചിപുരത്തെ പ്രശസ്തമായ ദേവരാജസ്വാമി–അത്തി വരദർ ക്ഷേത്രം ഉൾപ്പെടെ പ്രധാനപ്പെട്ട മിക്ക ക്ഷേത്രങ്ങളിലും നടപടി ആരംഭിച്ചു.































