ചെന്നൈ: അധികാരമേറ്റ അന്ന് നൽകിയ വാക്ക് യാഥാർഥ്യമാക്കി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സ്ത്രീ സുരക്ഷ മുൻനിർത്തി പ്രഖ്യാപിച്ച പ്രത്യേക ദൗത്യസേനയായ ‘സിങ്കപ്പെൺ’ (Singappen) ഔദ്യോഗികമായി നിലവിൽ വന്നു. ചെന്നൈയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി തന്നെയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സേനയ്ക്കായി പ്രത്യേകം സജ്ജമാക്കിയ വാഹനങ്ങൾ സ്വയം ഓടിച്ചെത്തിയാണ് വിജയ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്. സിങ്കപ്പെൺ ലോഗോയും അദ്ദേഹം പ്രകാശനം ചെയ്തു. സേനയിലേക്ക് ഉടൻ തന്നെ 2500 വനിതാ പൊലീസുകാരെ നിയമിക്കുമെന്നും കുറ്റകൃത്യങ്ങൾ തടയുന്നതിൽ ഇവർ നിർണ്ണായക പങ്ക് വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലഹരി മാഫിയക്കെതിരെയും കടുത്ത വിമർശനമാണ് ചടങ്ങിൽ അദ്ദേഹം ഉന്നയിച്ചത്. മുൻ സർക്കാർ ലഹരിയൊഴുക്ക് തടയുന്നതിൽ പരാജയപ്പെട്ടതാണ് കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമെന്നും വിജയ് കുറ്റപ്പെടുത്തി. വിജയ്‌യുടെ അമ്മയും ചടങ്ങിൽ സന്നിഹിതയായിരുന്നു. അതേസമയം മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പുകഴ്ത്തി എൻ.ഡി.എ നേതാവും പി.എം.കെ അധ്യക്ഷനുമായ അൻപുമണി രാമദാസ് രംഗത്തെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സർക്കാർ അധികാരമേറ്റ് ഒരു മാസം പിന്നിടുമ്പോൾ തന്നെ സംസ്ഥാനത്ത് അഴിമതി ഗണ്യമായി കുറഞ്ഞുവെന്ന് അൻപുമണി രാമദാസ് പറഞ്ഞു.





























