ചെന്നൈ : സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ ഇന്ത്യയിൽ ആദ്യമായി ഡ്രോൺ പട്രോളിങ് സംവിധാനം നടപ്പാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രഖ്യാപിച്ചു. ടിവികെ സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ ‘സിങ്കപ്പെൺ ടാസ്ക് ഫോഴ്സ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പ്രഖ്യാപനം. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് പിന്നിൽ ലഹരിമാഫിയയുടെ സ്വാധീനം വലിയ തോതിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സംസ്ഥാനത്തെ ലഹരിവ്യാപനം പൂർണമായും ഇല്ലാതാക്കാനുള്ള നടപടികൾ ശക്തമാക്കുമെന്നും വ്യക്തമാക്കി. സ്ത്രീകൾക്ക് ഭയമില്ലാതെ ആത്മാഭിമാനത്തോടെ ജീവിക്കാനാകുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വനിതകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ അതിവേഗ നടപടി സ്വീകരിക്കുമെന്നും കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതിക്കായി 354 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അടുത്ത ഘട്ടത്തിൽ ടാസ്ക് ഫോഴ്സിലേക്ക് 2,500 പേരെ കൂടി നിയമിക്കുമെന്നും അറിയിച്ചു. മുഖ്യമന്ത്രി അഭിനയിച്ച ബിഗിൽ, മെർസൽ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. ചടങ്ങിൽ ‘സിങ്കപ്പെൺ’ ലോഗോ ടാസ്ക് ഫോഴ്സ് മേധാവി കെ.ഭവാനീശ്വരിക്കു കൈമാറി പ്രകാശനം ചെയ്ത മുഖ്യമന്ത്രി പട്രോൾ വാഹനങ്ങളും ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് അദ്ദേഹം തന്നെ ഒരു പട്രോൾ വാഹനം ഓടിച്ചും പദ്ധതി ഔപചാരികമായി ആരംഭിച്ചു.






























