ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ അട്ടിമറി നടത്തിക്കൊണ്ട് തമിഴക വിട്രി കഴകം അധികാരത്തിലേക്ക്. പാർട്ടി അധ്യക്ഷൻ വിജയ് നാളെ രാവിലെ 11:30-ന് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. കേവല ഭൂരിപക്ഷത്തിലേക്ക് എത്താൻ 10 സീറ്റുകൾ കൂടി ആവശ്യമായിരുന്ന ടിവികെക്ക് പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. കോൺഗ്രസിന്റെ 5 സീറ്റുകൾ കൂടി ചേരുന്നതോടെ പിന്തുണ 113 ആയി ഉയരും. എങ്കിലും കേവല ഭൂരിപക്ഷത്തിന് ഇനിയും 5 സീറ്റുകൾ കൂടി ആവശ്യമാണ്. അണ്ണാ ഡിഎംകെ സഖ്യത്തിലുള്ള അമ്മ മക്കൾ മുന്നേറ്റ കഴകം ഒരു സീറ്റിൽ ടിവികെയെ പിന്തുണച്ചേക്കുമെന്നും സൂചനയുണ്ട്.
മന്ത്രിമാരെ തീരുമാനിക്കുന്നതിനായി കഴിഞ്ഞ രാത്രി വിജയിന്റെ നേതൃത്വത്തിൽ ചെന്നൈ പട്ടണപ്പാക്കത്തെ ഫ്ലാറ്റിൽ നിർണ്ണായക യോഗം ചേർന്നിരുന്നു. ഏതൊക്കെ പാർട്ടികൾക്ക് മന്ത്രിസ്ഥാനം നൽകണം, ആരൊക്കെ മന്ത്രിമാരാകണം എന്ന കാര്യത്തിൽ ഇന്ന് വൈകിട്ടോടെ പൂർണ്ണമായ വ്യക്തത വരുമെന്നാണ് റിപ്പോർട്ടുകൾ.






























