തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ചരിത്രപരമായ പരാജയം വിലയിരുത്തുന്നതിനായി സി.പി.എം, സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് ചേരും. നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിലെത്തുകയും എൽ.ഡി.എഫ് കനത്ത തിരിച്ചടി നേരിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക കൂടിയാലോചനകൾ.മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ ഇന്ന് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിയും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടക്കും. ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബിയും ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിലും അണികൾക്കിടയിലും വലിയ രീതിയിലുള്ള അതൃപ്തി പുകയുന്നുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളും വോട്ടുചോർച്ചയും പ്രധാന ചർച്ചാവിഷയമാകും. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ രൂക്ഷമായ വിമർശനം ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ പത്തുവർഷത്തെ ഭരണവുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ പാർട്ടി വേദികളിൽ വിമർശനം ഉണ്ടാകുമോ എന്നത് ഉറ്റുനോക്കും . “പിണറായിയാണ് പാർട്ടി, പാർട്ടിയാണ് പിണറായി” എന്ന രീതിയിലാണ് ഇതുവരെ കാര്യങ്ങൾ നീങ്ങിയിരുന്നത് എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.






























