മലപ്പുറം: താനൂർ കെട്ടുങ്ങൽ അഴിയിൽ ബോട്ട് മറിഞ്ഞ് പുഴയിൽ പൊലിഞ്ഞ ഒരു കുടുംബത്തിലെ 11 പേർക്ക് തോളോട് തോൾ ചേർന്ന് അന്ത്യനിദ്ര. പുതുതായി കെട്ടിയ തറയിൽ മൃതദേഹങ്ങൾ കിടത്തി, പിന്നീട് പൊതുദർശനത്തിനുശേഷമായിരുന്നു വിലാപയാത്ര. പുത്തൻ കടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിലേക്ക് 11 പേരെയും ഒന്നൊന്നായി എത്തിച്ചപ്പോൾ പ്രാർത്ഥനകളോടെ ഒരുമിച്ച് കൂടിയ ജനസാഗരമാകെ തേങ്ങി. ഇല്ലായ്മയുടെ ഒറ്റമുറിയിൽ ഒറ്റ പായ വിരിച്ച് കിടന്നുറങ്ങാൻ ശീലിച്ച സെയ്തലവിയുടെ ഭാര്യ സീനത്തും സഹോദരൻ സിറാജിന്റെ ഭാര്യ റസീനയും മക്കളായ ഹയർ സെക്കൻഡറി വിദ്യാർത്ഥികളായ അസ്ന, ഷംന, സഹോദരികളായ ഷഫ്ല ഷറിൻ, ഫിദ ദിൽദന, സിറാജിന്റെ ഭാര്യ റസീന, യഥാക്രമം മൂന്ന്, ഒന്ന് ക്ലാസുകളിൽ പഠിക്കുന്ന ദഹറ, റുഷ്ദ, കൈ കുഞ്ഞ് ഫാത്തിമ നയിറ എന്നിവരാണ് ഖബറിൽ തൊട്ടടുത്തായി അന്തിയുറങ്ങുന്നത്.
പെരുന്നാൾ അവധി ആഘോഷിക്കാനാണ് എല്ലാവരും ഒത്തുചേർന്നത്. പൊളിഞ്ഞ് വീഴാറായ വീട്ടിൽ കുന്നുമ്മൽ വീട്ടിൽ ഗൃഹനാഥന്മാരായ സെയ്തലവിയും സിറാജും ബാക്കിയായി. ചെറിയ വീട്ടിൽ തിങ്ങിപ്പാർക്കുന്ന അവസ്ഥയെ തുടർന്നാണ് പുതിയ വീട് നിർമിക്കാൻ ഒരുക്കം തുടങ്ങിയത്. ആവിൽ ബീച്ചിൽ ഒരു തുണ്ടു ഭൂമി വാങ്ങി ജാബിറും കുടുംബവും ചെറിയൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു.