റാന്നി : ബംഗ്ലാംകടവ് – ഇട്ടിയപ്പാറ റോഡിൽ പഴവങ്ങാടി വില്ലേജ് ഓഫീസിന് മുന്‍ഭാഗം ടാറിംഗ് നടത്താതെ അധികൃതർ ഉപേക്ഷിച്ചതായി പരാതി. നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചതോടെ പ്രദേശത്ത് പൊടിശല്യം രൂക്ഷമായിരിക്കുകയാണ്. ഇത് വ്യാപാരികളെയും കാൽനടയാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. റോഡരികിലെ കടകളിൽ പൊടി പടരുന്നത് കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകളാണ് ഏറെ ബുദ്ധിമുട്ടുന്നത്. സാധനങ്ങളിൽ പൊടി പിടിക്കുന്നത് ഒഴിവാക്കാൻ പ്ലാസ്റ്റിക് ഷീറ്റുകൾ കെട്ടി മറയ്ക്കേണ്ട അവസ്ഥയിലാണ് വ്യാപാരികൾ.
കടയ്ക്കുള്ളിൽ ഇരിക്കാൻ പോലും പറ്റാത്ത വിധം പൊടിയാണ്. സാധനങ്ങളെല്ലാം നശിക്കുന്നു. അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പ്രദേശത്തെ വ്യാപാരികള്‍ പറയുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടിപടലങ്ങൾ വ്യാപാരികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും അലർജിക്കും കാരണമാകുന്നുണ്ട്. പ്രായമായവരാണ് ഇതിന്റെ പ്രധാന ഇരകൾ. മഴ പെയ്താൽ ചെളിക്കുളമാകുന്ന റോഡ് വെയിൽ വന്നാൽ പൊടിമയമാകുന്ന അവസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിൽ മെറ്റൽ ഇളകി കിടക്കുന്നത് ഇരുചക്ര വാഹനങ്ങൾ തെന്നി വീഴാൻ കാരണമാകുന്നു. റോഡിന്റെ മറ്റ് ഭാഗങ്ങൾ ടാർ ചെയ്തപ്പോഴും പഴവങ്ങാടി വില്ലേജിന്റെ ഭാഗം മാത്രം ഒഴിവാക്കിയത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.






























