ന്യൂഡൽഹി: ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകളുടെ വിവരങ്ങള്‍ ജൂണ്‍ 30നകം അറിയിക്കണമെന്ന് ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, സഹകരണ സ്ഥാപനങ്ങള്‍, ഫിന്‍ടെക് കമ്പനികള്‍, മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ തുടങ്ങിയ സ്ഥാപനങ്ങളോട് പ്രത്യക്ഷ നികുതി ബോര്‍ഡ്(സിബിഡിടി)നിര്‍ദേശം നല്‍കി. 2022-23 സാമ്പത്തിക വര്‍ഷത്തെ ഇടപാട് വിവരങ്ങളാണ് നിശ്ചിത ഫോമില്‍ കൈമാറേണ്ടത്. ആറായിരത്തോളം സ്ഥാപനങ്ങള്‍ തെറ്റോ അപൂര്‍ണമായതോ ആയ വിവരങ്ങളാണ് കൈമാറിയിട്ടുള്ളത്. ആദായ നികുതി നിയമ പ്രകാരം പോസ്റ്റ് ഓഫീസുകള്‍, രജിസ്ട്രാര്‍മാര്‍, കമ്പനികള്‍, മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ എന്നിവയുള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്. 50 ലക്ഷത്തിന് മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും ഇത് ബാധകമാണ്. 10 ലക്ഷത്തിന് മുകളിലുള്ള ഓഹരി ഇടപാടുകള്‍, അഞ്ച് ലക്ഷമോ അതില്‍ കൂടുതലോ ഉള്ള പോസ്റ്റ് ഓഫീസ് നിക്ഷേപം അല്ലെങ്കില്‍ പിന്‍വലിക്കല്‍ എന്നിവ അറിയിക്കേണ്ടതുണ്ട്.
10 ലക്ഷം രൂപയുടെയോ അതിന് മുകളിലോ ഉള്ള ക്രെഡിറ്റ് കാര്‍ഡ് പണമടക്കല്‍, രണ്ടോ ലക്ഷമോ അതില്‍ കൂടുതലോ തുക പണമയി സ്വീകരിക്കല്‍, 10 ലക്ഷം രൂപയ്ക്ക മുകളിലുള്ള വിദേശ കറന്‍സി ഇടപാട്, 30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വസ്തു ഇടപാട് എന്നീ വിവരങ്ങളും ആദായ നികുതി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്. വന്‍കിട ബാങ്കുകളും മ്യൂച്വല്‍ ഫണ്ട് ഹൗസുകളും വ്യവസ്ഥകള്‍ പാലിക്കുന്നെണ്ടെങ്കിലും റീജിയണല്‍ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, രജിസ്ട്രാര്‍ ഓഫീസുകള്‍ എന്നിവ കൃത്യമായി വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ എല്ലാവര്‍ഷവും ആദായ നികുതി വകുപ്പ് സര്‍വെകള്‍ നടത്തുന്നുണ്ട്. ഈ വര്‍ഷവും ഇത് ഊര്‍ജിതമാക്കുന്നതിനാണ് നീക്കം.