പത്തനംതിട്ട : പാചകവാതക ക്ഷാമം രൂക്ഷമായതോടെ ജില്ലയിലെ പല ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിൽ വിറകടുപ്പും കുറ്റിയടുപ്പും ഉപയോഗിച്ച് പ്രവർത്തിക്കുന്ന പഴയ ചായക്കടകളാണ് ജനങ്ങൾക്ക് ഏക ആശ്രയം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രായമായവരാണ് ഇത്തരം ചെറിയ ചായക്കടകൾ പ്രധാനമായും നടത്തുന്നത്. പാചകവാതക സിലിണ്ടറുകളുടെ ലഭ്യതക്കുറവ് ഇവരുടെ കച്ചവടത്തെ കാര്യമായി ബാധിച്ചിട്ടില്ല. രാവിലെ കുശലം പറയാനും ചായ കുടിക്കാനും സ്ഥിരമായി എത്തിയിരുന്ന പഴയ തലമുറക്കാർക്ക് പുറമെ, മറ്റ് കടകളിൽ ചായ ലഭ്യമല്ലാത്തതിനാൽ പുതിയ തലമുറയിലെ കുട്ടികളും ഇപ്പോൾ ഈ ചായക്കടകൾ തേടിയെത്തുന്നുണ്ട്.
ഇത്തരം കടകളിൽ ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ ലഭ്യമല്ലെന്നും പണം കയ്യിൽ കരുതണമെന്നും ഓർക്കണം. ഹോട്ടലുകൾ ചായക്കും പലഹാരങ്ങൾക്കും വില വർദ്ധിപ്പിച്ചപ്പോഴും ഈ ചെറിയ ചായക്കടകളിൽ ഇപ്പോഴും കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭിക്കുന്നുണ്ട്. വലിയ ഭംഗിയില്ലെങ്കിലും മായം ചേരാത്ത ഭക്ഷണം ലഭിക്കാനും പഴമയുടെ രുചി അനുഭവിക്കാനും പുതിയ തലമുറയ്ക്ക് ഇവിടെ അവസരം ലഭിക്കുന്നു എന്നതാണ് ഈ ചായക്കടകളുടെ പ്രധാന ആകർഷണം.





























