പത്തനംതിട്ട : ജില്ലയിൽ പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ ഹോട്ടലുകളിലും ചായക്കടകളിലും ചായയും കാപ്പിയും കിട്ടാക്കനിയായി മാറുന്നു. പാചകവാതക സിലിണ്ടർ കിട്ടാനില്ലാതെ വന്നതോടെ ജില്ലയിലെ ഭക്ഷണശാലകൾ പലതും പൂട്ടിയതിന് പിന്നാലെയാണ് ചായക്കും കാപ്പിക്കും പ്രതിസന്ധി നേരിടുന്നത്. ചായകുടി ശീലമാക്കിയ പ്രായമായ ആളുകൾ ഉൾപ്പെടെയുള്ളവര്‍ ചായ പ്രതിസന്ധിയിൽ വലയുകയാണിപ്പോൾ. പാല് കൂടുതൽ സമയം തിളച്ചുകൊണ്ടിരിക്കണം എന്നതിനാൽ ചായക്ക് കൂടുതൽ ഗ്യാസ് ആവശ്യമാണ്. പാചക വാതകം സുലഭമാകുന്നത് വരെ ചായ വിൽക്കേണ്ട എന്ന തീരുമാനത്തിലാണ് ഹോട്ടലുകളും ചായക്കടകളും.
രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങുന്നവരും ടൗണിൽ എത്തുന്നവരും പണ്ട് മുതൽ ചായ ശീലമാക്കിയവരാണ് കൂടുതലും. എന്നാൽ ചായ നഗരത്തിൽ കിട്ടാനില്ലാതെ വന്നതോടെ പഴയ ശീലങ്ങൾ എല്ലാം മാറ്റേണ്ടിവരുമെന്നും ജനങ്ങൾ പറയുന്നു. ഹോട്ടലുകൾ പലതും പൂട്ടിയിട്ടും ചെറിയ തട്ടുകടകളിൽ ചായ ലഭിച്ചിരുന്നു. എന്നാൽ ഗ്യാസ് കിട്ടാതെ വന്നതോടെ തട്ടുകടകളും ചായയും ചൂടുവെള്ളവും പൂർണ്ണമായി ഉപേക്ഷിക്കുകയാണ്. തമിഴ്നാട് സ്വദേശികൾ നടത്തുന്ന ചെറിയ ചായകടകൾ ആണ് ജില്ലയില്‍ അധികവും. ഗ്യാസ് ലഭിക്കാതെ വന്നതോടെ ഇവരിൽ പലരും കച്ചവടം തത്കാലികമായി നിർത്തി നാട്ടിലേക്ക് മടങ്ങി പോയിട്ടുണ്ട്. തുറന്നു പ്രവർത്തിക്കുന്ന പല ഭക്ഷണ ശാലകളും നിലവിലുള്ള ഗ്യാസ് സിലണ്ടർ ആണ് ഉപയോഗിക്കുന്നത്. ഇത് കൂടി തീർന്നുപോയാൽ ഈ ഭക്ഷണ ശാലകൾ കൂടി പൂട്ടേണ്ടി വരുമെന്ന സ്ഥിതിയാണ്.





























