കൊച്ചി : കേരള സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. സംവരണം കണക്കാക്കിയ രീതിയിൽ തെറ്റില്ലെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിലപാട്. നിയമനങ്ങൾ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി. സർക്കാരും സർവകലാശാലയും സമർപ്പിച്ച അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.
തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സിംഗിൾ ബഞ്ച് നിയമനങ്ങൾ റദ്ദാക്കിയത്. സർവ്വകലാശാലയുടെ നടപടി ഭരണഘടന വ്യവസ്ഥകൾക്കും സുപ്രീം കോടതി വിധിക്കും എതിരാണെന്നായിരുന്നു സിംഗിൾ ബഞ്ചിന്റെ നിലപാട്. എന്നാൽ ഓരേ കാറ്റഗറിയിലും ഓരേ ശമ്പള സ്കെയിലിലും വ്യത്യസ്ത ഡിപ്പാർട്ട് മെന്‍റിൽ ജോലി ചെയ്യുന്നവരെ ഒറ്റ യൂണിറ്റാക്കി കണക്കാക്കി സംവരണം നിശ്ചയിക്കുന്നത് തെറ്റല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.