കോന്നി : കോന്നി വനമേഖലകളിലെ റോഡുകളിൽ തേക്കില പുഴു ശല്ല്യം രൂക്ഷമാകുന്നു. കോന്നി – തണ്ണിത്തോട് -ചിറ്റാർ റോഡ്,കല്ലേലി – കൊക്കാത്തോട് റോഡ്,കല്ലേലി – അച്ഛൻകോവിൽ റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് തേക്കില പുഴുക്കളുടെ ശല്ല്യം കൂടുതലായും ഉള്ളത്.
ചിലന്തിവല പോലെയുള്ള നൂലുകളിൽ തൂങ്ങി കിടക്കുന്ന ഇവ ബൈക്ക് യാത്രക്കാരുടെ ദേഹത്ത് തട്ടിയാൽ ശരീരത്തിൽ അസഹനീയമായ ചൊറിച്ചിലും നീറ്റലും ഉണ്ടാകുന്നത് പതിവ് കാഴ്ചയാണ്. രാവിലെ മഞ്ഞുള്ള സമയത്ത് തേക്കിലകളിൽ നിന്നും നൂറ്കണക്കിന് പുഴുക്കളാണ് ഇത്തരത്തിൽ റോഡിലേക്ക് തൂങ്ങി ഇറങ്ങുന്നത്. കാറുകളുടെ ഗ്ലാസിൽ വീഴുന്ന ഇത്തരം പുഴുക്കളിൽ നിന്നുണ്ടാകുന്ന സ്രവങ്ങൾ മൂലം കാറിൻ്റെ ഗ്ലാസ് മങ്ങുന്നതും ഇത് മൂലം അപകട സാധ്യത വർധിക്കുന്നതിനും കാരണമാകും.
മഞ്ഞ നിറത്തിൽ കറുത്ത പുള്ളികളോടെ കാണപ്പെടുന്ന ഇത്തരം പുഴുക്കളുടെ പ്രധാന ഭക്ഷണം തേക്കിൻ്റെ ഇലകളാണ്. സിംബ്ലയ പ്യൂറ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ പുഴുക്കളെ ജൂലായ് സെപ്റ്റംബർ മാസങ്ങളിലാണ് കൂടുതലായും കണ്ടുവരുന്നത്.