കോന്നി : ആലപ്പുഴ നഗരമധ്യത്തിലുള്ള അനന്തനാരായണപുരം ക്ഷേത്രത്തിലെ 102 വർഷം പഴക്കമുള്ള കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കുമ്പോള്‍, പുതിയ കൊടിമരത്തിനുള്ള തേക്ക് കോന്നി കുമ്മണ്ണൂർ വനത്തില്‍നിന്നും. 65 അടി ഉയരവും 60 വർഷം പഴക്കവുമുള്ള തേക്ക് മരമായിരുന്നു ഇതിനായി വേണ്ടത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിലാണ് ക്ഷേത്രം ഭാരവാഹികൾ കോന്നി ഫോറസ്റ്റ് റേഞ്ചിൽ കുമ്മണ്ണൂർ വനത്തിൽ നിന്നും തടി കണ്ടെത്തിയത്. തുടർന്ന് 26 ന് പുലർച്ചെ 6.50 നും 7.30നും മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ദിനേശ് ഭട്ടിന്റെയും ക്ഷേത്ര ആചാര്യർ നരസിംഹാചാരിയുടെയും കൂട്ടരുടെയും പ്രത്യേക പൂജകൾക്ക് ശേഷം തേക്ക് മരം മുറിച്ചുനീക്കി.
രണ്ട് ക്രയിനുകളുടെ സഹായത്തോടെ ഭൂമിയിൽ തൊടാതെ പ്ലാന്റെഷനിൽ നിന്നും നാല് കിലോമീറ്റർ സഞ്ചരിച്ച് കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷന് സമീപം എത്തിക്കുകയും ഇവിടെനിന്നും ട്രെയിലർ ലോറിയിൽ കയറ്റിയ ശേഷം വൈകുന്നേരം 8 മണിയോടുകൂടി കുമ്മണ്ണൂരിൽ നിന്നും പുറപ്പെട്ട് കോന്നി, പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, ചങ്ങനാശ്ശേരി വഴി ആലപ്പുഴ ക്ഷേത്രത്തിന് സമീപം എത്തിക്കും. 27ന് ക്ഷേത്രത്തിൽ നടക്കുന്ന ഉഷ പൂജയ്ക്ക് ശേഷം 7.30 ന് പ്രത്യേക പ്രാർത്ഥനകളും ആരതിയും ഉഴിഞ്ഞ ശേഷം ക്ഷേത്ര പ്രദക്ഷിണം വെച്ച് ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള ഗോപുരത്തിലൂടെ ക്രയിനുകളുടെ സഹായത്തോടെ ക്ഷേത്രത്തിനകത്ത് വടക്ക് ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ പണിപ്പുരയിലേക്ക് കൊടിമരത്തിനുള്ള തേക്ക് എത്തിക്കും.
തടിയുടെ ഈർപ്പം വലിയാൻ ഒരാഴ്ച സമയം നൽകിയ ശേഷം തേക്ക് തടിയുടെ തൊലി ഇളക്കുകയും മഞ്ഞൾ ലേപനം ചെയ്ത് ഒരാഴ്ചയോളം പ്രത്യേകം പ്രാവീണ്യം നേടിയ ആശാരിമാരുടെ സഹായത്തോടുകൂടി കൊടിമരം രൂപപ്പെടുത്തും. ഒക്ടോബർ മാസത്തോടെ ത്വജ പ്രതിഷ്ഠ നടത്തുവാൻ ആണ് ദേവസ്വം കമ്മറ്റി തീരുമാനിച്ചിരിക്കുന്നത് എന്ന് ക്ഷേത്രം ഭാരവാഹികളായ രാജകുമാർ എസ് കമ്മത്ത് (പ്രസിഡന്റ്), രമേശ് ഷേണായ് (വൈസ് പ്രസിഡന്റ്), എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജു ഡി ഷേണായ്, ശ്രീകാന്ത് വി മല്ലൻ, സഞ്ജയ് ഭട്ട്, പ്രേം കുമാർ കിണി, മനോജ് പൈ, ഹരിറാം, സോമനാഥ പ്രഭു എന്നിവർ അറിയിച്ചു.






























