ബൽഗ്രേഡ്: സെർബിയയുടെ തലസ്ഥാനമായ ബൽഗ്രേഡിലെ സ്കൂളിൽ 8 വിദ്യാർഥികളെയും കാവൽക്കാരനെയും വെടിവച്ചുകൊന്ന കൗമാരക്കാരൻ (14) അറസ്റ്റിൽ. വ്രാക്കറിലെ വ്ലാദിസ്ലാവ് റിബ്നികർ എലിമെന്ററി സ്കൂളിൽ ഇന്നലെ രാവിലെ ആയിരുന്നു സംഭവം. വെടിവയ്പിൽ ഒരു അധ്യാപകനും 6 വിദ്യാർഥികൾക്കും പരുക്കേറ്റു. സെൻട്രൽ ബൽഗ്രേഡിലെ മറ്റൊരു സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണു പ്രതിയെന്നും പിതാവിന്റെ തോക്കുപയോഗിച്ചാണു വെടിവച്ചതെന്നും പോലീസ് പറഞ്ഞു. ഇയാളെ സ്കൂൾ വളപ്പിൽനിന്നു പിടികൂടി.
ആക്രമണത്തിനു മുൻപ് സ്കൂളിന്റെ രൂപരേഖയും കൊല്ലേണ്ടവരുടെ പട്ടികയും പ്രതി തയാറാക്കിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സെർബിയയിൽ 1– 8 ക്ലാസുകളാണ് പ്രൈമറി വിഭാഗം. 6– 15 പ്രായക്കാരാണ് വിദ്യാർഥികൾ. പ്രതി ആദ്യം അധ്യാപകനു നേരെയാണു വെടിയുതിർത്തതെന്നു ദൃക്സാക്ഷിയായ വിദ്യാർഥി പറഞ്ഞു. പുറത്തേക്കോടാൻ കഴിയാതെ, ഭയന്നു മേശയുടെ കീഴിൽ കയറിയ കുട്ടികളാണു മരിച്ചത്. സ്വന്തമായി തോക്കുള്ളവരുടെ എണ്ണത്തിൽ ലോകത്തു മൂന്നാം സ്ഥാനത്താണ് സെർബിയ. എങ്കിലും നിയമങ്ങൾ കർശനമാണ്. സ്കൂളിൽ വെടിവയ്പ് ഇവിടെ സാധാരണമല്ല.