ഡൽഹി: വ്യോമസേനയുടെ തേജസ് യുദ്ധവിമാനങ്ങൾ ഗ്രൗണ്ട് ചെയ്തു. തുടർച്ചയായുണ്ടായ അപകടങ്ങളെത്തുടർന്ന് ആണ് തീരുമാനം. സാങ്കേതികപരിശോധനയുടെ ഭാഗമായാണ് 30 തേജസ് ലൈറ്റ് വിമാനങ്ങളെ നിലത്തിറക്കിയത്. സിംഗിൾ സീറ്റ് യുദ്ധവിമാനങ്ങളാണിത്. പരിശീലന പറക്കലിന് ശേഷമായിരുന്നു തേജസ് യുദ്ധവിമാനം വീണ്ടും അപകടത്തിൽപ്പെട്ടത്. ഈ മാസം ഏഴാം തീയതി ഒരു ഫോർവേഡ് ബേസിലായിരുന്നു അപകടം. അപകടത്തിൽ നിന്ന് പൈലറ്റ് രക്ഷപ്പെട്ടു. എന്നാൽ, വിമാനത്തിന് കാര്യമായ നാശനഷ്ടമുണ്ടായി. ലാൻഡിങ്ങിനിടെ റൺവേയിൽനിന്ന് തെന്നിമാറുകയായിരുന്നു. വിമാനത്തിന് ബ്രേക്ക് ഫെയില്യര്‍ ഉണ്ടായെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.
തേജസ് വിമാനങ്ങൾ സേനയുടെ ഭാഗമായതിന് ശേഷം മൂന്ന് അപകടങ്ങളാണ് നടന്നിരിക്കുന്നത്. 2024 മാർച്ചിൽ ജയ്‌സാൽമീറിലാണ് ആദ്യത്തെ തേജസ് വിമാനം തകർന്നത്. അന്ന് പൈലറ്റ് സുരക്ഷിതനായി രക്ഷപ്പെട്ടിരുന്നു. 2025 നവംബറിൽ ദുബായ് എയർഷോയ്ക്കിടെ തേജസ് തകർന്നുവീണ് പൈലറ്റ് വീരമൃത്യുവരിച്ചിരുന്നു. ഈ അപകടത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ മൂന്നാമത്തെ അപകടവും സംഭവിച്ചിരിക്കുന്നത്. ഇതോടെയാണ് വിമാനം ഗ്രൗണ്ട് ചെയ്യാൻ തീരുമാനിച്ചത്.





























