ഹൈദരാബാദ്: തെലങ്കാനയില്‍ അധികാരത്തിലെത്തിയാല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഉള്‍പ്പെട്ട എല്ലാ ക്രിമിനലുകളുടെയും വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബന്‍ഡി സഞ്ജയ് കുമാര്‍. നാമ്പള്ളിയില്‍ സംസ്ഥാന മഹിളാ മോര്‍ച്ചാ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന് അദ്ദേഹത്തിന്റെ മകള്‍ കവിതയുടെ കാര്യത്തില്‍ മാത്രമേ ശ്രദ്ധയുള്ളൂവെന്നും ബിജെപി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
”സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉചിതമായ നടപടി കൈക്കൊള്ളാത്തത്? നിര്‍ഭാഗ്യവശാല്‍ തെലങ്കാനയില്‍ പ്രതിദിനം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അരങ്ങേറുകയാണ്. ഇവിടെ ബിജെപി അധികാരത്തിലെത്തിയാല്‍, ഈ ക്രിമിനലുകളെ മര്യാദയ്ക്ക് ജീവിക്കാന്‍ അനുവദിക്കില്ല. അവരുടെ ജീവിതം നരകമാക്കും. വീടുകളും ഇടിച്ചുനിരത്തും’ – ഇതായിരുന്നു ബിജെപി അധ്യക്ഷന്റെ വാക്കുകള്‍.
‘വാറംഗലില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ പ്രീതിയുടെ മരണത്തിലോ ജൂബിലി ഹില്‍സിലെ പീഡനക്കേസിലോ മുഖ്യമന്ത്രി ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. മുന്‍പ് ടിഡിപിയെയും കോണ്‍ഗ്രസിനെയും ബിആര്‍എസിനെയും ഇവിടുത്തെ ജനം മാറിമാറി അധികാരത്തിലേറ്റിയിട്ടുണ്ട്. ഇപ്പോള്‍ ബിജെപിയാണ് നല്ലതെന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്. ബിജെപി അധികാരത്തിലെത്തിയാല്‍ ഏറ്റവും സുരക്ഷിതമായി ജീവിക്കാമെന്ന ബോധ്യം ഇവിടുത്തെ സ്ത്രീകള്‍ക്കുമുണ്ട്. മുഖ്യമന്ത്രി കെസിആറിന് അദ്ദേഹത്തിന്റെ മകളുടെ കാര്യത്തില്‍ മാത്രമേ ആകുലതയുള്ളൂ. എല്ലാ സംരക്ഷണവും സ്ഥാനമാനങ്ങളും അവര്‍ക്കുള്ളതാണ്. ബിആര്‍എസ് ഗുണ്ടകള്‍ വൈഎസ്‌ആര്‍ടിപി അധ്യക്ഷ വൈ.എസ്.ഷര്‍മിളയെപ്പോലും അപമാനിക്കുകയാണ്. ഇത്തരം അപമാനങ്ങള്‍ സഹിച്ച് നിശബ്ദരായിരിക്കേണ്ട കാര്യം നമുക്കില്ല’ – ബന്‍ഡി സഞജയ് ചൂണ്ടിക്കാട്ടി.
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ പട്ടാപ്പകല്‍ കൊലപാതകം നടത്തിയ ഗുണ്ടാനേതാവ് ആതിക് അഹമ്മദിന്റെ അടുത്ത ബന്ധുവിന്റെ വീട് ബിജെപി സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചിരുന്നു. അഭിഭാഷകനായ ഉമേഷ് പാലിനെ വെള്ളിയാഴ്ചയാണ് അക്രമികള്‍ വെടിവച്ചു കൊന്നത്. അഞ്ച് പേരടങ്ങുന്ന സംഘം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെയും വെടിവച്ചു കൊന്നിരുന്നു. കൊലപാതകത്തിന്റെ സൂത്രധാരന്‍ ആതിക് അഹമ്മദ് ആണെന്നാണ് പോലീസ് ഭാഷ്യം. ഇയാളുടെ അടുത്ത സുഹൃത്തായ, കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പോലീസ് പറയുന്ന സഫര്‍ അഹമ്മദിന്റെ വീട്ടിലാണ് ബുള്‍ഡോസര്‍ എത്തിയത്. ആതിക്കിന്റെ മകനും ഭാര്യയും ഈ സമയം ഇവിടെയുണ്ടായിരുന്നു.































