കുശിനഗർ : ഉത്തർപ്രദേശിൽ ഭീകരവാദബന്ധമുണ്ടന്ന സംശയത്തെത്തുടർന്ന് യുവാവിനെ ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. ഇായാളെ ഡൽഹിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. പദ്രൗണ ടൗണിൽ താമസിക്കുന്ന ഛാവാനി സ്വദേശിയായ റിസ്‌വാൻ അഹമ്മദാണ് പിടിയിലായത്. സ്‌പെഷ്യൽ സെൽ രജിസ്റ്റർ ചെയ്ത ഒരു കേസിന്റെ അന്വേഷണത്തിനിടെയാണ് പോലീസ് ഇയാളിലേക്കെത്തുന്നത്. ശനിയാഴ്ച ഇൻസ്‌പെക്ടർ നിശാന്ത് ദഹിയയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം പദ്രൗണയിലെത്തുകയും പ്രാദേശിക പോലീസിന്റെ സഹായത്തോടെ അഹമ്മദിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ, ലാപ്ടോപ്പ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയും സ്‌പെഷ്യൽ സെൽ പിടിച്ചെടുത്തു. റിസ്‌വാന്റെ നീക്കങ്ങൾ തങ്ങൾ ഏറെക്കാലമായി നിരീക്ഷിച്ചുവരികയായിരുന്നുവെന്നും കുശിനഗറിൽ വെച്ച് ഇയാളെ കണ്ടെത്തിയപ്പോൾ പ്രത്യേക സംഘത്തെ അയക്കുകയായിരുന്നുവെന്നും ഡൽഹി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഇയാളുടെ കുടുംബാംഗങ്ങളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ജില്ലയിലുടനീളം ജാഗ്രത ശക്തമാക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും കുശിനഗർ പോലീസ് സൂപ്രണ്ട് കേശവ് കുമാർ അറിയിച്ചു. പത്ത് വർഷം മുമ്പാണ് റിസ് വാന്‍ ജോലി തേടി മുംബൈയിലേക്ക് പോയത്. എന്നാൽ ഭീകരവാദ ബന്ധമുള്ള മറ്റൊരു കേസിൽപ്പെട്ട് 2017 മുതൽ 2023 വരെ ഇയാൾ മുംബൈയിൽ ജയിലിലായിരുന്നു. ആ സമയത്ത് ഇയാളുടെ മുറിയിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തിരുന്നതായും വിദേശ കോളുകൾ ഉൾപ്പെടെയുള്ള ഫോൺ രേഖകളും ഐ.എസ്ബന്ധന്‍റെ തെളിവുകളും ലഭിച്ചിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.






























