പത്തനംതിട്ട : ആറന്മുള മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് വീണാ ജോര്‍ജ്ജ്. തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് സിറ്റിംഗ് എം.എല്‍.എയും മുന്‍ ആരോഗ്യവകുപ്പ് മന്ത്രിയുമായ വീണാ ജോര്‍ജ്ജ് വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞത്. വീണാ ജോര്‍ജ്ജിനെ ഇത്തവണ മത്സരിപ്പിക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പുമായി ഭര്‍ത്താവ് ജോര്‍ജ്ജി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്ക് കത്തും പരാതിയും നല്‍കിയിരുന്നു. എന്നാല്‍ കുടുംബത്തിന്റെ ഈ ആവശ്യം പാര്‍ട്ടി പൂര്‍ണ്ണമായി നിരാകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വീണാ ജോര്‍ജ്ജ് പരാജയപ്പെടുകയും ചെയ്തു.
സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഓര്‍ത്തഡോക്സ് സഭയില്‍നിന്നും ശക്തമായ തിരിച്ചടി ഇപ്രാവശ്യം വീണാ ജോര്‍ജ്ജ് നേരിട്ടു. മാധ്യമ പ്രവര്‍ത്തകയായ വീണാ ജോര്‍ജ്ജ് വളരെ അപ്രതീക്ഷിതമായാണ് ആറന്മുള മണ്ഡലത്തില്‍ എല്‍.ഡി.എഫ് ടിക്കറ്റില്‍ മത്സരിച്ചത്. ഇടതുപക്ഷ പാര്‍ട്ടികളുമായി യാതൊരുവിധ രാഷ്ട്രീയ ബന്ധവും ഇല്ലാത്ത കുടുംബത്തില്‍ ജനിച്ച വീണാ ജോര്‍ജ്ജ് പെട്ടെന്നൊരു ദിവസം ഇടതുപക്ഷ സ്ഥാനാര്‍ഥിയാവുകയായിരുന്നു. ആദ്യ വിജയത്തിനുശേഷം പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. രണ്ടാം തവണ വിജയിച്ചപ്പോള്‍ സുപ്രധാന വകുപ്പായ ആരോഗ്യം കയ്യില്‍ കിട്ടി. കയ്യില്‍ കിട്ടിയ വകുപ്പില്‍ എന്തൊക്കെയോ കാട്ടിക്കൂട്ടി ഇവര്‍ മുമ്പോട്ടുപോയി. ഇതിനിടയില്‍ സി.പി.എമ്മില്‍ നിന്നും കടുത്ത അതൃപ്തി ഇവര്‍ക്ക് നേരിടേണ്ടിവന്നു. സ്വന്തം സമുദായമായ ഓര്‍ത്തഡോക്സ് സഭയിലും ഇവര്‍ ഒറ്റപ്പെട്ടു എന്നുവേണം പറയുവാന്‍. എന്തായാലും ഭര്‍ത്താവ് ജോര്‍ജ്ജിയുടെയും മക്കളുടെയും പ്രാര്‍ഥന ദൈവം കേട്ടു എന്നുവേണം കരുതുവാന്‍. വീണാ ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ.
പിന്തുണച്ച എല്ലാവർക്കും നന്ദി. ജയവും പരാജയവും ഒരേ മനസോടെ സ്വീകരിക്കുന്നു. 2016ൽ, പുതിയ ആറന്മുള മണ്ഡലത്തിൽ ആദ്യമായിട്ടാണ്, (പത്തനംതിട്ടയിൽ അരനൂറ്റാണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി ) ഇടതുപക്ഷ ജനാധിപത്യ മുന്നണി നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കുന്നത്. അന്ന് 7646 വോട്ടിന്റെ ഭൂരിപക്ഷം നേടി . 2021ൽ 19003 ഭൂരിപക്ഷത്തോടെ വിജയം ആവർത്തിച്ചു. 10 വർഷം അങ്ങേയറ്റം ആത്മാർത്ഥമായി, സത്യസന്ധമായി മണ്ഡലത്തിന് വേണ്ടി അഴിമതി രഹിതമായി പ്രവർത്തിച്ചു. വികസനമെന്നത് സ്വപ്‌നം മാത്രമായിരുന്ന ആറന്മുളയെ വികസനസ്വപ്‌പ്നങ്ങൾ സാക്ഷാത്ക്കരിക്കുന്ന മണ്ഡലമാക്കാൻ കഴിഞ്ഞു. എല്ലാ പ്രതിസന്ധികളിലും ഒപ്പം നിന്ന പ്രിയപ്പെട്ടവർക്ക് നന്ദി. ജനവിധി അംഗീകരിക്കുന്നു. ആറന്മുളയിൽ ഈ കാലയളവിൽ തുടങ്ങിവെച്ച വികസനപ്രവർത്തനങ്ങൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.






























