അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. കൊല്ലം ജില്ലയിൽ കൊറ്റങ്കര വില്ലേജിൽ ആലുംമൂട് പി ഓയിൽ ആറ്റൂർ പണയിൽ വീട്ടിൽ വിഷ്ണു ബിയെ (35) ആണ് കുറ്റക്കാരനായി കണ്ടെത്തിയത്. അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത് റ്റിയാണ് ഇന്ത്യൻ ശിക്ഷ നിയമപ്രകാരവും പോക്സോ വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരൻ എന്ന് കണ്ടെത്തി 25 വർഷവും മൂന്നുമാസവും കഠിന തടവിനും ഒരു ലക്ഷത്തി ആറായിരം രൂപ പിഴയും വിധിച്ചത്. 2023 ജൂലൈ മുതൽ 2024 ഏപ്രിൽ വരെ പലതവണ പ്രതി അതിജീവതയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പെരുമ്പെട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന ആർ. മനോജ് കുമാർ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി. കോടതി നടപടികൾ കോർട്ട് ലൈസൺ ഓഫീസർ ദീപാ കുമാരി വി ആർ ഏകോപിപ്പിച്ചു. പ്രതി പിഴ തുക അടയ്ക്കുകയാണെങ്കിൽ അത് അതിജീവിതയ്ക്ക് നൽകാൻ ജില്ല ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.




























