പത്തനംതിട്ട : കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായ ഓപ്പറേഷൻ തൂഫാൻ ( ദി നാർക്കോ ഹണ്ട് ) പദ്ധതിയുടെ വിജയത്തിനായും വിദ്യാർത്ഥികളിലും യുവജനങ്ങളിലും ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനും ആയി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ യുവാക്കളെയും പൊതുജനങ്ങളെയും മറ്റ് വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച സനദ്ധ സേനയാണ് തൂഫാൻ വാരിയേഴ്സ്. തിരഞ്ഞെടുക്കപ്പെട്ട തൂഫാൻ വാരിയേഴ്സിനായുള്ള പരിശീലന പരിപാടി ഇന്ന് രാവിലെ 9 30 മുതൽ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് ഐപിഎസ് അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് വിജയൻ ടി ബി ചടങ്ങിന് സ്വാഗതം ആശംസിച്ചു.
ചടങ്ങിൽ പത്തനംതിട്ട ജില്ലാ കളക്ടർ എ നിസാമുദ്ദീൻ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ വിജയത്തിന് യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ ജില്ലാ പോലീസിനും തൂഫാൻ വാരിയേഴ്സിനും ജില്ലാ ഭരണകൂടത്തിന്റെ എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 470 ഓളം തൂഫാൻ വാരിയേഴ്സിനായുള്ള പരിശീലന പരിപാടി നടന്നു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലെ നിയമ വശങ്ങളെക്കുറിച്ച് പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷിബു പിഎൽ വിശദീകരിച്ചു. ലഹരി മരുന്നിന് അടിമപ്പെട്ടവരെ കണ്ടെത്തുന്നതിനും അവരെ ബോധവൽക്കരണത്തിലൂടെയും കൗൺസിലിങ്ങിലൂടെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള മാർഗങ്ങളെപ്പറ്റി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോക്ടർ സന്ദേഷ് പി.ടി. , മല്ലപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗം മേധാവി ഡോക്ടർ ബോബി ചെറിയാൻ സക്കറിയ എന്നിവർ ക്ലാസുകൾ നയിച്ചു. പത്തനംതിട്ട ജില്ല നർക്കോട്ടിക് സെൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പ്രകാശ് കെ എസ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലാ നർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കും അധ്യാപകർക്കും യുവാക്കൾക്കുമായി ലഹരിക്കെതിരെയുള്ള 28 ബോധവൽക്കരണ ക്ലാസുകൾ നടത്തിയതായും യുവജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ലഹരി വിരുദ്ധ സന്ദേശവുമായി ഫുട്ബോൾ മാച്ചുകൾ , ഗോൾ ചലഞ്ചുകൾ മുതലായവ സംഘടിപ്പിക്കാൻ കഴിഞ്ഞുവെന്നും നർക്കോട്ടിക് സെൽ ഡിവൈഎസ്പി പറഞ്ഞു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പോലീസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സ്വമേധയാ മുന്നോട്ടുവന്ന തൂഫാൻ വാരിയേഴ്സിനെ ജില്ലാ പോലീസ് മേധാവി അഭിനന്ദിച്ചു. ലഹരി ഉൽപ്പന്നങ്ങൾ സൂക്ഷിച്ചു വയ്ക്കൽ, അവയുടെ വിൽപ്പന കൈമാറ്റം തുടങ്ങി ഏതു കാര്യത്തെക്കുറിച്ചും ഏതുസമയത്തും വാരിയേഴ്സിന് വിവരങ്ങൾ അറിയിക്കാം എന്ന് അദ്ദേഹം പറഞ്ഞു.
പൊതുവായ വിവരങ്ങൾ കൈമാറുന്നതിന് വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിക്കുമെന്നും, രഹസ്യ വിവരങ്ങൾ കൈമാറുന്നതിന്
9995966666 എന്ന വാട്സ്ആപ്പ് നമ്പർ ഏതൊരാൾക്കും ഉപയോഗിക്കാവുന്നതാണ് എന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കൂടാതെ ഫോൺ വഴി വിവരങ്ങൾ കൈമാറുന്നതിനായി 9497979794 , 9497927797 എന്നീ നമ്പറുകൾ ഉപയോഗിക്കാം. അറിയിക്കുന്ന വിവരങ്ങൾ അതീവ രഹസ്യം ആയിരിക്കുമെന്നും ഇക്കാര്യത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിരീക്ഷണം ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുക്കപ്പെടുകയും ഇന്ന് പരിശീലനം നേടുകയും ചെയ്തവർ മാത്രമല്ല ഓരോ പൗരനും തൂഫാൻ വാറിയേഴ്‌സ് ആണെന്നും ലഹരി വിപത്തിനെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിനും അതുവഴി ലഹരിക്കെതിരെ പോരാടുന്നതിനും എല്ലാവരും മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജൂൺ മൂന്നിന് ആരംഭിച്ച ‘ ഓപ്പറേഷൻ തൂഫാൻ ദിനാർക്കോ ഹണ്ട് ‘ പദ്ധതി 20 ദിവസം പിന്നിടുമ്പോൾ ജില്ലയിലാകെ കഞ്ചാവ് , എം ഡി എം എ എ ഉൾപ്പെടെയുള്ള നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗം വിപണനം എന്നിവയ്ക്കെതിരെ 105 കേസുകൾ രജിസ്റ്റർ ചെയ്യുകയും 116 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്കൂൾ പരിസരങ്ങളിൽ ഉൾപ്പെടെ നിരോധിത പുകയില ഉത്പന്നങ്ങളുടെ വിപണനം സംബന്ധിച്ച് 177 കേസുകൾ കേസുകൾ രജിസ്റ്റർ ചെയ്യുകയും 179 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതോടെ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ശേഷം ജില്ലയിൽ 282 കേസുകൾ രജിസ്റ്റർ ചെയ്യുകയും 295 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. വിദ്യാസമ്പന്നരും അധ്യാപകരും ഉൾപ്പെടുന്ന തൂഫാൻ വാരിയേഴ്സിന്റെ സേവനം കൂടി ലഭ്യമാകുന്നതോടെ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ ആകുമെന്നും ജില്ലാ മേധാവി പറഞ്ഞു.
































