റാന്നി: അടിപിടി നടക്കുന്നതറിഞ്ഞു നിർദേശപ്രകാരം സ്ഥലത്തെത്തിയ എസ് ഐയുടെ നേതൃത്വത്തിലുള്ള നൈറ്റ് പട്രോളിങ് സംഘത്തെ തടയുകയും, പോലീസ് വാഹനത്തിന് കേടുപാട് വരുത്തുകയും ചെയ്ത രണ്ട് യുവാക്കളെ പിടികൂടി. പ്ലാച്ചേരിയിൽ ഞായർ പുലർച്ചെ 1.30 നാണ് സംഭവം.
അടികലശൽ നടക്കുന്നതായി പട്രോളിങ്ങിനിടെ ലഭിച്ച വിവരം അന്വേഷിക്കാൻ പ്ലാച്ചേരിയിൽ എത്തിയ മണിമല എസ് ഐ വിദ്യാധരനെയും സംഘത്തെയും തടയുകയും, പോലീസ് വാഹനത്തിന്റെ മുന്നിലെ വലതുവശത്തെ വാതിൽ തകർക്കുകയും ചെയ്ത കേസിൽ മണിമല ആലപ്ര താഴത്തുമഠം രാമചന്ദ്രൻ നായരുടെ മകൻ രതീഷ് ചന്ദ്രൻ നായർ (34), മണിമല മൂക്കട തൊള്ളായിരക്കുഴിയിൽ പാപ്പച്ചന്റെ മകൻ പ്രദീപ് എന്ന തോമസ് വർഗീസ് ((35) എന്നിവരാണ് അറസ്റ്റിലായത്.
യുവാക്കളുടെ മെഡിക്കൽ നടത്തിയശേഷം റാന്നി പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. തുടർന്ന് കേസെടുത്ത റാന്നി പോലീസ്, പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലാണ് നടപടികൾ കൈകൊണ്ടത്. രതീഷ് മണിമല പോലീസ് സ്റ്റേഷനിൽ, മനഃപൂർവമല്ലാത്ത നരഹത്യാശ്രമം ഉൾപ്പെടെ 3 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൂടാതെ ഇയാൾക്കെതിരെ റൗഡി ഹിസ്റ്ററി ഷീറ്റും നിലവിലുണ്ട്. തോമസ് വർഗീസ് പ്രദേശത്ത് സ്ഥിരം ശല്യക്കാരനാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എ എസ് ഐ മനോജ്, എസ് സി പി ഓ ബിജു മാത്യു, സി പി ഓ അൽ സാഹിർ എന്നിവരാണ് റാന്നി പോലീസിന്റെ അന്വേഷണസംഘത്തിലുളളത്.





























