കോഴഞ്ചേരി : മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയുടെ ഭാഗമായി അനുവദിച്ച 90 ലക്ഷം രൂപയുടെ ഏഴ് മരാമത്ത് പണികൾ മെല്ലെപ്പോക്കിലൂടെ അട്ടിമറിക്കാൻ കോഴഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതി ശ്രമിക്കുന്നത്തിനെതിരെ ഇടതു പക്ഷ ജനാധിപത്യ മുന്നണി നേതാക്കൾ പഞ്ചായത്ത് സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് പരാതി നല്‍കി. പണികൾ അടിയന്തിരമായി നടപ്പാക്കിയില്ലെങ്കിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
മാരാമൺ, ചെറുകോൽപ്പുഴ കൺവെൻഷനുകൾ, മഞ്ഞനിക്കര തീർഥാടനം എന്നിവ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കോഴഞ്ചേരി പഞ്ചായത്തിലെ ടൗൺ ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ മാലിന്യം നിർമാർജനം ചെയ്യുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണം. കോഴഞ്ചേരി പഞ്ചായത്ത് മാലിന്യ മുക്തമാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനകള്‍, സന്നദ്ധ സംഘടനാ പ്രതിനിധികൾ, വിവിധ ക്ലബുകളുടെ പ്രതിനിധികൾ എന്നിവരുടെ യോഗം അടിയന്തിരമായി വിളിച്ചുകൂട്ടണമെന്നും പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി കോഴഞ്ചേരി പഞ്ചായത്ത് കൺവീനർ ചെറിയാൻ ജോർജ് തമ്പു, സി.പി.എം ഏരിയ കമ്മിറ്റി അംഗം ബിജിലി പി ഈശോ, ലോക്കൽ കമ്മിറ്റി സെക്രട്ടറി നൈജിൽ കെ ജോൺ, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ശശിക്കുട്ടൻ, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ നിയോജക മണ്ഡലം പ്രസിഡണ്ടും പഞ്ചായത്ത് മെമ്പറുമായ ബിജോ പി മാത്യു, സി.പി.ഐ എം എൽ (റെഡ് ഫ്ലാഗ്) ജില്ലാ സെക്രട്ടറി കെ ഐ ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ അനു എം വർഗീസ്, സിൽവിയ തോമസ്, മനീഷ് മോഹനൻ എന്നിവർ പങ്കെടുത്തു.





























