തിരുവല്ല : കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്റെ നിയോഗം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ചിരിക്കുന്നുവെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭാധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ. കീഴ്വഴക്കങ്ങൾ മാറ്റി കേരളത്തിന്റെ ഭരണ രംഗത്ത് വിശാല കാഴ്‌ചപ്പാടുകളും പുത്തൻ ശൈലികളും ആവിഷ്കരിക്കാൻ നിയുക്ത മുഖ്യമന്ത്രിക്ക് കഴിയുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു. സമുദായിക-രാഷ്ട്രീയ ഭേദങ്ങൾക്കപ്പുറം എല്ലാ ജനവിഭാഗങ്ങളെയും ചേർത്തു നിർത്തി ഭരണഘടനാ മൂല്യങ്ങളും കേരളത്തിന്റെ മതേതര സ്വഭാവവും കാത്തു സൂക്ഷിച്ച് സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് സാധിക്കട്ടെയെന്നും മാർത്തോമ്മാ മെത്രാപ്പോലിത്താ ആശംസിച്ചു.
പാവപ്പെട്ടവരെന്നോ ധനികരെന്നോ വ്യത്യാസം ഇല്ലാതെ ജനങ്ങളെ ഒരു പോലെ കാണുകയും ജനപക്ഷത്തിനും സാമുഹിക ഐക്യത്തിനും മുൻഗണന നൽകി പ്രവർത്തിക്കാൻ കഴിയണം. സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങളിൽ സർക്കാരിന്റെ ശ്രദ്ധ അടിയന്തിരമായി ഉണ്ടാകണം. ജനകീയ വിഷയങ്ങളിൽ അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ചും പൊതു സമൂഹത്തിൽ ഉയരുന്ന വിമർശനങ്ങളെ ഉൾക്കൊണ്ട് നല്ലതിനെ സ്വീകരിച്ചും സംസ്ഥാനത്തെ ജനങ്ങളെ നയിക്കുന്നതിന് സാധ്യമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. നിയുക്ത മുഖ്യമന്ത്രിയ്ക്കും പുതിയ സർക്കാരിനും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ആശംസകൾ പ്രാർത്ഥനാപൂർവ്വം സമര്‍പ്പിക്കുന്നതായും ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ അറിയിച്ചു.






























