പത്തനംതിട്ട: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനെ യാത്രാമധ്യേ വാഹനം തടഞ്ഞു നിർത്തി കസ്റ്റഡിയിലെടുത്ത് വൈകിട്ട് ആറുമണി വരെ പോലീസ് സ്റ്റേഷനിൽ കരുതൽ തടങ്കലിൽ വെച്ച നടപടി അങ്ങേയറ്റം അപലപനീയവും കിരാത പോലീസ് വാഴ്ചയുടെ ഭീകര ദൃശ്യവുമാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. ആരോഗ്യമന്ത്രി വീണ ജോർജിന് ജില്ലയിൽ വിവിധ പരിപാടികൾ ഉണ്ടെന്ന കാരണം പറഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. മന്ത്രിക്ക് പരിപാടികൾ ഉള്ളപ്പോൾ പൊതുപ്രവർത്തകർക്ക് പുറത്തിറങ്ങാനും യാത്ര ചെയ്യാനും വയ്യാത്ത സാഹചര്യം ഒരുക്കുന്നത് അമിതാധികാരപ്രയോഗവും ഫാസിസ്റ്റ് സമീപനവുമാണ്. മന്ത്രിമാർക്കെതിരെ പ്രതിഷേധവും പ്രകടനങ്ങളും ഒക്കെ നടക്കുന്നത് സർവ്വസാധാരണമാണ്. അത് ജനാധിപത്യ ക്രമത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള അവകാശവുമാണ്.
മന്ത്രിമാരെ വഴിയിൽ തടയുക എന്ന സമരപരിപാടി ഔദ്യോഗികമായി പ്രഖ്യാപിച്ചു അന്ന് നാട് നീളെ കലാപം ഉണ്ടാക്കിയ ഡിവൈഎഫ്ഐയുടെയും അതിന് ആശിർവാദം നൽകിയ സിപിഎമ്മിന്റെയും നേതാക്കൾക്ക് ഇപ്പോൾ പ്രതിഷേധമെന്ന് കേൾക്കുമ്പോൾ ഹാലിളകുന്നതും വിളറി പിടിക്കുന്നതും ഭരണത്തുടർച്ചയുടെ അധികാര ലഹരി മത്തുപിടിപ്പിച്ചതിന്റെ ദൃഷ്ടാന്തമാണെന്ന് പുതുശ്ശേരി പറഞ്ഞു.
മന്ത്രിസഭ കൈകൊണ്ട തീരുമാനത്തിൽ ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് പോസ്റ്റർ പതിച്ചു എന്ന പേരിൽ ഏബൽ എന്ന വിദ്യാർത്ഥി പ്രവർത്തകനെ വീട് വളഞ്ഞ് പോലീസ് കസ്റ്റഡിയിൽ എടുത്ത സംഭവം മറക്കാറായിട്ടില്ല. തനിക്കെതിരെ ശബ്ദിക്കുന്നവരെ കസ്റ്റഡിയിലെടുക്കാനും പീഡിപ്പിക്കാനും വഴിവിട്ടും തരംതാണ നിലയിലും പോലീസിനെ ദുരുപയോഗിച്ച് അതിൽ ആനന്ദം കാണുന്ന ആരോഗ്യമന്ത്രി ജനാധിപത്യ സമൂഹത്തിന് അപമാനമാണെന്നും പുതുശ്ശേരി പറഞ്ഞു.





























