മാനന്തവാടി : വയനാട് ചാലിഗദ്ദയില്‍ 47-കാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയുടെ സാന്നിധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. മാനന്തവാടിയില്‍നിന്ന് മയക്കുവെടിവെച്ച് പിടിച്ച് ബന്ദിപ്പുരിലേക്ക് കൊണ്ടുപോകുന്നതിനിടെ ചരിഞ്ഞ തണ്ണീര്‍ക്കൊമ്പനുപുറമേ ഈ ആനയും വയനാട്ടില്‍ എത്തിയതായി വനംവകുപ്പാണ് അറിയിച്ചത്. ഒരുമാസം മുമ്പാണ് വയനാട് വന്യജീവിസങ്കേതത്തില്‍ ഈ ആനയുടെ സാന്നിധ്യം മനസിലാക്കിയത്. ബന്ദിപ്പുരിലാണ് കര്‍ണാടകയില്‍നിന്ന് പിടികൂടിയ ഈ ആനയെ റേഡിയോ കോളര്‍ഘടിപ്പിച്ച് വിട്ടത്.
അഞ്ചുദിവസംമുമ്പ് സൗത്ത് വയനാട് വനം ഡിവിഷനു കീഴിലുള്ള പാതിരി സെക്ഷനിലെ വനത്തില്‍ ആനയെത്തി. ആനയെ നിരീക്ഷിക്കുന്നതിനുള്ള വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് കര്‍ണാടക വനംവകുപ്പിനെ കേരളം സമീപിച്ചിരുന്നു. റേഡിയോ കോളര്‍ യൂസര്‍ ഐഡിയും പാസ്‌വേഡുമാണ് കര്‍ണാടകം കൈമാറിയത്. അഞ്ചുമുതല്‍ എട്ടുമണിക്കൂര്‍വരെ വൈകിയാണ് ഇത്തരത്തില്‍ വിവരം ലഭിക്കുക. അതിനാല്‍, ആനയുടെ നീക്കങ്ങളറിയാന്‍ ആന്റിനയും റസീവറും വേണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യവനപാലകനെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ ഉത്തരമേഖല സി.സി.എഫ് കെ.എസ്. ദീപ അറിയിച്ചിരുന്നു.