തിരുവനന്തപുരം : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ അക്രമം സിപിഎം മുൻകൂട്ടി തീരുമാനിച്ചതല്ലെന്ന് മുതിർന്ന നേതാവ് എളമരം കരീം വ്യക്തമാക്കി. പാർട്ടി ഇത്തരമൊരു നീക്കം ആസൂത്രണം ചെയ്തിരുന്നുവെങ്കിൽ അവിടെയുണ്ടായിരുന്ന എല്ലാ വാഹനങ്ങളും തകർക്കപ്പെടുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ഏറ്റവും മുതിർന്ന ഒരു രാഷ്ട്രീയ നേതാവിനെ തടഞ്ഞുവെച്ച് ഹരാസ് ചെയ്യുന്നു എന്ന വിവരം അറിഞ്ഞപ്പോൾ പ്രവർത്തകർക്കിടയിൽ സ്വാഭാവികമായുണ്ടായ വികാരമാണിത്. ഇത്തരമൊരു സാഹചര്യം ഉണ്ടാകുമ്പോൾ ഉണ്ടാകാവുന്ന ജനവികാരം മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി കേരളത്തിലെ പോലീസിന് ഉണ്ടാകണമായിരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.
ഇഡി ഉദ്യോഗസ്ഥരെ മർദ്ദിക്കണമെന്നോ ആക്രമിക്കണമെന്നോ ഉള്ള ഒരു ലക്ഷ്യം പ്രക്ഷോഭകർക്ക് ഉണ്ടായിരുന്നില്ല. ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെയുണ്ടായ കയ്യേറ്റം തികച്ചും യാദൃശ്ചികമാണ്. ഇത് മുൻകൂട്ടി പ്ലാൻ ചെയ്ത ഒന്നല്ല, മറിച്ച് ഒരു ഒറ്റപ്പെട്ട സംഭവമാണ്. ഈ സംഭവത്തിൽ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുന്നതിനെ പാർട്ടി തടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.





























