കൊല്ലം: കൊല്ലം ചെമ്മാൻമുക്കിൽ പ്ലസ് ടു വിദ്യാർത്ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം. വഴി മാറി ഓടിയ ഓട്ടോ നിർത്താൻ ആവശ്യപെട്ടിട്ടും ഡ്രൈവർ കേട്ടില്ല. പേടിച്ച് പുറത്തേക്ക് ചാടിയ വിദ്യാർത്ഥിനിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു. സംഭവത്തിൽ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരിക്കോട് സ്വദേശി നവാസ് (52) ആണ് പിടിയിലായത്. ഡ്രൈവർ മോശമായി പെരുമാറിയെന്നും പരിക്കേറ്റ വിദ്യാർത്ഥിനി മാധ്യമങ്ങളോട് പറഞ്ഞു. പ്രധാന റോഡിലൂടെ പോകുന്ന ഓട്ടോയ്ക്ക് കൈകാണിച്ച് രണ്ട് വിദ്യാര്‍ത്ഥിനികളും കയറുകയായിരുന്നു. ഇതിനിടയിൽ പുറത്തുണ്ടായിരുന്ന മറ്റൊരാളുമായി ഓട്ടോ ഡ്രൈവര്‍ വാക്കേറ്റം നടത്തിയിരുന്നു. ഇതിനുപിന്നാലെ വളരെ ദേഷ്യത്തോടെ വേഗതയിൽ ഓടിച്ചുപോവുകയായിരുന്നു.
തങ്ങള്‍ പറഞ്ഞ വഴി പോകാതെ മറ്റൊരു വഴിയിലൂടെ ഓട്ടോ പോകാൻ തുടങ്ങിയതോടെ നിര്‍ത്താൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. എന്നാൽ ഓട്ടോ നിര്‍ത്തിയില്ല. ഇതോടെ പേടിച്ചുപോയെന്നും പുറത്തേക്ക് ചാടുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. പിന്നീട് ഏറെ ദൂരം മുന്നോട്ട് പോയശേഷമാണ് ഓട്ടോയിലുണ്ടായിരുന്ന രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയെ ഇറക്കിവിട്ടതെന്നും 40വയസിന് മുകളിൽ പ്രായം തോന്നിക്കുന്ന ഓട്ടോ ഡ്രൈവറെ മുമ്പ് കണ്ടിട്ടില്ലെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. സംഭവത്തിൽ ഈസ്റ്റ് പോലീസാണ് അന്വേഷണം നടത്തി ഓട്ടോ ഡ്രൈവറെ പിടികൂടിയത്.





























