പത്തനംതിട്ട : അടൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ നിന്നും കാണാതായ തൊണ്ടിമുതലായ ബൈക്കുമായി പിടിയിലായ മോഷ്ടാവ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ പോലീസ് വലയിലായി. അടൂർ പന്നിവിഴ കൈമല പുത്തൻ വീട്ടിൽ സുജാതന്റെ മകൻ അഖിലിനെ(22)യാണ് അടൂർ പോലീസ് തന്ത്രപരമായി കുടുക്കിയത്. കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു. സ്റ്റേഷൻ വളപ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ചു കടത്തിയതിൽ സഹായിച്ച ഇയാളുടെ സുഹൃത്തുക്കളായ രണ്ട് യുവാക്കളെയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിടികൂടി.
കഴിഞ്ഞമാസം ഇളമണ്ണൂർ വടക്കേതോപ്പിൽ സാoകുട്ടിയുടെ വക ബജാജ് പൾസർ ഇനത്തിൽ പെട്ട ബൈക്ക് മോഷണം പോയിരുന്നു. പരാതിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവേ പറക്കോടിന് സമീപം ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഉടമ കേസുള്ളതിനാൽ ബൈക്ക് സ്റ്റേഷനിലെത്തിച്ചിരുന്നു. പിന്നീടാണ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും ഇത് കാണാതായത്. ഈ ബൈക്കുമായി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുവന്ന അഖിൽ ചോദ്യം ചെയ്യലിനിടയിൽ കടന്നുകളയുകയായിരുന്നു.
തിങ്കൾ വൈകിട്ട് 6.20 നാണ് ഇയാളെ എസ് ഐ മനീഷിന്റെ നേതൃത്വത്തിൽ അടൂർ പുന്തല ബിൽഡിംഗ് പേ ആൻഡ് പാർക്ക് ഗ്രൗണ്ടിൽ നിന്നും സംശയകരമായ സാഹചര്യത്തിൽ ബൈക്കുമായി കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് ചോദ്യം ചെയ്യവേ 18.29 ന് രക്ഷപ്പെടുകയാണ് ഉണ്ടായത്. പല സംഘങ്ങളായി തിരിഞ്ഞു തെരച്ചിൽ വ്യാപകമാക്കിയ പോലീസ് ഇന്ന് രാവിലെ 10.20 ന് കൈമലപ്പാറയിൽ വെച്ച് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.
മാത്രമല്ല, മറ്റു രണ്ട് പ്രതികളെപ്പറ്റി നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ മലയാലപ്പുഴ താഴം ഇളകുളത്ത് നിരവേൽ പുത്തൻ വീട്ടിൽ നിന്നും അടൂർ പന്നിവിഴ കല്ലടമുരുപ്പേൽ വീട്ടിൽ താമസിക്കുന്ന സെബാസ്റ്റ്യന്റെ മകൻ തുക്കുടു എന്ന് വിളിക്കുന്ന റിജ്ജുമോൻ (19), ആനന്ദപ്പള്ളി അയ്യപ്പഭവനം വീട്ടിൽ നിന്നും പന്നിവീഴ കല്ലടമുരുപ്പേൽ വീട്ടിൽ താമസിക്കുന്ന സുന്ദരേശന്റെ മകൻ അയ്യപ്പൻ (18) എന്നിവരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. എസ് ഐ മനീഷിന്റെ നേതൃത്വത്തിൽ പാർക്കിംഗ് ഗ്രൗണ്ടിൽ ബൈക്കുമായി കണ്ട അഖിലിനെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തപ്പോൾ കള്ളം പറഞ്ഞ് കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ബജാജ് പൾസർ ഇനത്തിൽപ്പെട്ട മോട്ടോർ സൈക്കിളിന്റെ പിന്നിൽ നമ്പർ പ്ലേറ്റ് ഇല്ലായിരുന്നു.
വണ്ടി ഓഫാക്കാൻ ആവശ്യപ്പെട്ടപ്പോൾ താക്കോൽ ഊരി എസ് ഐ യെ ഏൽപ്പിച്ചു. സംശയം തോന്നിയ എസ് ഐ ചോദ്യം ചെയ്തപ്പോൾ, കൂട്ടുകാരനായ രാഹുലിന്റെ വണ്ടിയാണെന്നും വർക്കലക്കു പോകാൻ വാങ്ങിയതാണെന്നും മറ്റും പറഞ്ഞു. തുടർന്ന് എസ് ഐ തന്റെ ഫോണിലെ കാർ ഇൻഫോ ആപ്പ് ഉപയോഗിച്ച് വാഹനത്തിന്റ നമ്പർ പരിശോധിച്ചപ്പോൾ ഹീറോ ഹോണ്ട പാഷൻ പ്രൊ ഇനത്തിൽ പെട്ട ബൈക്കിന്റേതാണെന്ന് വ്യക്തമായി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് പോലീസ് സ്റ്റേഷൻ വളപ്പിൽ നിന്ന് മോഷ്ടിച്ചതാണെന്ന് ഇയാൾ സമ്മതിച്ചത്.
തുടർന്നാണ് സ്റ്റേഷനിൽ നിന്നും ഓടിപ്പോയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ പിടികൂടിയ രണ്ട് പ്രതികളെ വിശദമായി ചോദ്യം ചെയ്‌തതോടെ ബൈക്ക് കടത്തിക്കൊണ്ടുപോയതെങ്ങനെയെന്ന് വെളിവായി. റിജ്ജുമോന്റെ ഹീറോ ഹോണ്ട സ്‌പ്ലെണ്ടർ ഇനത്തിൽപ്പെട്ട മോട്ടോർ സൈക്കിളിൽ കെട്ടിവലിച്ചാണ് സ്റ്റേഷനിൽ നിന്നും മോഷ്ടിച്ച ബൈക്ക് കടത്തിയത്. ഇയാളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി, പിന്നീട് പിതാവ് സ്‌പ്ലെണ്ടർ ബൈക്ക് സ്റ്റേഷനിൽ ഹാജരാക്കി.
മോഷ്ടിച്ച മോട്ടോർ സൈക്കിളിന്റെ പിന്നിലെ നമ്പർ പ്ലേറ്റ് മൂന്നാം പ്രതി അയ്യപ്പൻ ഇളക്കിമാറ്റി ഇയാളുടെ വീടിന്റെ മുകളിൽ കൊണ്ടിട്ടതായി സമ്മതിച്ചു. ഇത് പിന്നീട് പോലീസ് കണ്ടെടുത്തു. രണ്ടും മൂന്നും പ്രതികളെ ആനന്ദപ്പള്ളിയിൽ നിന്നാണ് പിടികൂടിയത്. മൂന്ന് പ്രതികളുടെയും വിരലടയാളം ശേഖരിച്ചിട്ടുണ്ട്. സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട അഖിൽ, പന്നിവിഴ പ്രശാന്തിയിൽ ഗോപിനാഥൻനായരുടെ മകൻ മഹേഷി(54)ന്റെ വീടിന്റെ പോർച്ചിൽ വച്ചിരുന്ന സൈക്കിളും എടുത്തുകൊണ്ടാണ് കടന്നത്. ഇതിനും പോലീസ് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തു. സ്ഥലത്ത് പതിയിരുന്നശേഷം രാത്രി 8 മണിക്കാണ് സൈക്കിൾ മോഷ്ടിച്ചതെന്ന് ഇയാൾ കുറ്റസമ്മതം നടത്തി. ഈ കേസിൽ ഇന്ന് വൈകീട്ട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി.