ആമ്പല്ലൂർ (തൃശൂർ): തലയറ്റ നിലയിൽ നെന്മണിക്കര മണലിപ്പുഴയില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞില്ല. മലപ്പുറത്തുനിന്ന് കാണാതായ അസം സ്വദേശിയെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിലാണ്. സാമ്പ്ൾ ഡി.എൻ.എ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും പരിശോധനഫലം വന്നശേഷമേ സ്ഥിരീകരിക്കാനാകൂ എന്നും പുതുക്കാട് പോലീസ് എസ്.എച്ച്.ഒ വി. സജീഷ് കുമാർ പറഞ്ഞു. മൃതദേഹത്തില്‍നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ അസം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു.
മലപ്പുറത്തുനിന്ന് കാണാതായ അസം സ്വദേശിയുടെ സഹോദരനാണ് ഫോൺ തിരിച്ചറിഞ്ഞത്. പോലീസ് ബന്ധപ്പെട്ടതിനെ തുടർന്ന് സഹോദരൻ തിങ്കളാഴ്ച തൃശൂർ ഗവ. മെഡിക്കൽ കോളജിലെത്തി. സിം മറ്റൊരു ഫോണിലിട്ടാണ് പോലീസ് അസമിലെ കുടുംബവുമായി ബന്ധപ്പെട്ടത്. മലപ്പുറത്ത് പ്ലൈവുഡ് കമ്പനിയിൽ ജോലിക്കെത്തിയ അസം സ്വദേശിയെക്കുറിച്ച് ഈ മാസം ഒന്നുമുതൽ വിവരമൊന്നുമില്ലെന്ന് സഹോദരൻ പറഞ്ഞു. നെന്മണിക്കര പള്ളത്ത് മണലിപ്പുഴയില്‍ ഞായറാഴ്ചയാണ് തലയില്ലാത്ത മൃതദേഹം കണ്ടത്. മലപ്പുറത്തെ ജോലിസ്ഥലത്തുനിന്ന് നാട്ടിലേക്കെന്ന് പറഞ്ഞിറങ്ങിയ അസം സ്വദേശി തൃശൂരില്‍ എത്തിയതിൽ ദുരൂഹത ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.





























