ന്യൂഡല്‍ഹി : 77കാരനായ ബില്‍ഡറെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വടക്കന്‍ ഡല്‍ഹിയിലെ സിവില്‍ ലൈന്‍സ് ഭാഗത്തെ വീട്ടില്‍ ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. അടിവയറ്റിലും മുതുകിലുമുള്ള മൂന്ന് കുത്തുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (നോര്‍ത്ത്) സാഗര്‍ സിങ് കല്‍സി പറഞ്ഞു. വീട്ടില്‍ നിന്ന് പണം അടങ്ങിയ ചില പെട്ടികള്‍ കാണാതായതിനാല്‍ കവര്‍ച്ചയാകാം കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
മരിച്ച രാം കിഷോര്‍ അഗര്‍വാള്‍ ഇരുനില വീടിന്റെ താഴത്തെ നിലയിലാണ് താമസിച്ചിരുന്നത്. മകനും മറ്റ് കുടുംബാംഗങ്ങളും ഒന്നാം നിലയിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹത്തിന്റെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചത്. വീട്ടില്‍ നാല് വീട്ടുജോലിക്കാര്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പുലര്‍ച്ചെ രണ്ട് പേര്‍ വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ടതായി സെക്യൂരിറ്റി ഗാര്‍ഡ് പോലീസിന് മൊഴി നല്‍കി. പ്രതികളെ എത്രയും വേഗം പിടികൂടാനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒന്നിലധികം സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും ഡി.സി.പി പറഞ്ഞു.