ന്യൂഡൽഹി: ജമ്മു-കശ്മീരിനെ എപ്പോൾ സംസ്ഥാനമാക്കുമെന്ന് കൃത്യമായി പറയാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.അതേസമയം, സംസ്ഥാന പദവി നൽകുന്നത് ജമ്മു-കശ്മീർ സാധാരണ നിലയിലേക്ക് എത്തുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും ജമ്മു-കശ്മീരിന്റെ നിലവിലുള്ള കേന്ദ്ര ഭരണപ്രദേശ പദവി താൽക്കാലികമാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തെരഞ്ഞെടുപ്പ് കമീഷനാണ് തീരുമാനിക്കേണ്ടതെന്നും അതെപ്പോൾ നടത്താനും തയാറാണെന്നും മേത്ത കൂട്ടിച്ചേർത്തു.
2019ന് മുമ്പുള്ള ജമ്മു-കശ്മീർ സാഹചര്യം 370മായി ബന്ധപ്പെട്ട ഭരണഘടനാ പ്രശ്നം തീർപ്പാക്കുമ്പോൾ സുപ്രീംകോടതി പരിഗണിക്കില്ലെന്ന് മേഖല സാധാരണ നിലയിലേക്ക് വന്നുവെന്ന കേന്ദ്രത്തിന്റെ വാദത്തിന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് മറുപടി നൽകി. ഏതു സമയത്തും ജമ്മു-കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര സർക്കാർ തയാറാണ്. സംസ്ഥാന, കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനുകൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. പഞ്ചായത്ത്, മുനിസിപ്പൽ, നിയമസഭാ തെരഞ്ഞെടുപ്പുകളാണ് അവിടെ നടക്കാനുള്ളത്. ലേയിലെ ഹിൽ െഡവലപ്മെന്റ് കൗൺസിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞു.





























