ഭരണിക്കാവ്: കേരളത്തിലെ ജനങ്ങൾ ബി.ജെ.പിയെ അകറ്റിനിറുത്തുന്നതിലുള്ള പകയാണ് കേന്ദ്രം കേരളത്തോട് കാട്ടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാവേലിക്കര ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.എ.അരുൺകുമാറിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഭരണിക്കാവിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അർഹമായ സാമ്പത്തിക വിഹിതം നൽകാതെ കേന്ദ്രം കേരളത്തെ ഞെരുക്കുകയാണ്. കേരളത്തിന് പണം കൊടുക്കാതിരിക്കുന്ന ബി.ജെ.പിയെ പിന്തുണയ്ക്കുകയാണ് ഇവിടത്തെ പ്രതിപക്ഷം. എല്ലാ കാര്യത്തിലും സംഘപരിവാർ മനസിനൊപ്പമാണ് കോൺഗ്രസ്. പൗരത്വഭേദഗതി നിയമത്തിൽ ഇതുവരെ കോൺഗ്രസ് അഭിപ്രായം പറഞ്ഞിട്ടില്ല. കോൺഗ്രസിന്റെ പ്രകടനപത്രികയിലും പൗരത്വഭേദഗതി നിയമം ഇല്ല.
അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച് പ്രതിപക്ഷത്തെ കേന്ദ്രം വേട്ടയാടുകയണ്. കോൺഗ്രസിനെതിരെ വരുമ്പോൾ അവർ അതിനെ എതിർക്കും. കോൺഗ്രസിതര പാർട്ടികൾക്കെതിരെ വരുമ്പോൾ അവർ കേന്ദ്ര അന്വേഷണ ഏജൻസിക്കൊപ്പം നിൽക്കും. കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടന്ന മഹാറാലിയിൽ കോൺഗ്രസിന്റെ അഖിലേന്ത്യനിരയാകെ പങ്കെടുത്തത് നല്ലകാര്യം. എന്നാൽഅതിനു ശേഷം കേരളത്തിൽ കിഫ്ബിക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി തോമസ് ഐസക്കിന് നോട്ടീസ് അയച്ച ഇ.ഡിയുടെ കൂടെയാണ് പ്രതിപക്ഷനേതാവും കോൺഗ്രസും എന്നും അദ്ദേഹം പറഞ്ഞു.






























