ന്യൂഡൽഹി: രാജ്യത്തെ ഇന്ധന വിതരണം സുസ്ഥിരമാണെന്നും പെട്രോൾ പമ്പുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ. വ്യാജ വാർത്തകൾ കണ്ട് പരിഭ്രാന്തരായി ഇന്ധനങ്ങൾ വാങ്ങികൂട്ടരുതെന്നും സർക്കാർ വൃത്തങ്ങൾ ജനങ്ങളോട് അഭ്യർഥിച്ചു. രാജ്യത്ത് എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോൾ, ഡീസൽ ശേഖരമുണ്ട്. വ്യാജ വാർത്തകളിൽ ജനങ്ങൾപ്പെട്ടു പോകരുതെന്നും നിലവിൽ ആശങ്കപ്പെട്ടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. ചിലയിടങ്ങിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. എല്ലാ റിഫൈനറികളും പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരം ലഭ്യമാണ്. ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി ഉത്പാദനവും വർധിപ്പിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഹുർമുസ് കടലിടുക്ക് അടഞ്ഞു കിടക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. അത് മറികടക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലാണ്. അത്യാവശ്യ മേഖലകളെ സഹായിക്കുന്നതിനായി വാണിജ്യ എൽ.പി.ജി വിഹിതം സർക്കാർ 50 ശതമാനമായി ഉയർത്തി. കമ്യൂണിറ്റി കിച്ചണുകൾ, ആശുപത്രി, സ്കൂൾ ക്യാന്റിനുകൾ എന്നിവക്കാണ് മുൻഗണന നൽകുന്നത്. എൽ.പി.ജി ഉപയോഗം കുറക്കുന്നതിന് സംസ്ഥാനങ്ങൾക്ക് 48,000 കിലോ ലിറ്റർ അധിക മണ്ണെണ്ണ അനുവദിച്ചിച്ചുണ്ട്. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിന് കർശന നടപടി സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശവും നൽകി.






























